/kalakaumudi/media/media_files/2025/05/12/oupMaUimIxlcIhOOgJfB.jpg)
മുംബൈ:മെയ് 8 നാണ് ഓപ്പറേഷൻ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിന് മലയാളിയായ റിജാസ് എം ഷീബ സൈദീഖ് നാഗ്പൂരിൽ അറസ്റ്റിലായത്. എന്നാൽ റിജാസിന്റെ കൊച്ചിയിലെ വീട്ടിൽ പോലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും സംയുക്ത പരിശോധന ഇന്നലെ രാത്രി നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിജാസിന്റെ വീട്ടിൽനിന്ന് മഹാരാഷ്ട്ര പോലീസ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതായാണ് വിവരം.പെൻഡ്രൈവുകളും ഫോണും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
വിശദമായ പരിശോധന നടത്താനാണ് മഹാരാഷ്ട്ര പോലീസിൻ്റെ നീക്കം.പോലീസ് സംഘം കൊച്ചിയിൽ തുടരുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം റിജാസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു. പനമ്പിള്ളി നഗറിലാണ് ഇത് നടത്താൻ തീരുമാനിച്ചിരുന്നത്.
എന്നാൽ, പോലീസ് ഇടപെടുകയും റിജാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മഹാരാഷ്ട്ര പോലീസ് ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, റിജാസിന്റെ കൊച്ചിയിലെ ബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും മറ്റു ഇടപെടലുകളുമെല്ലാം വിശദമായി പോലീസ് അന്വേഷിച്ചു വരികയാണ്.