/kalakaumudi/media/media_files/2025/04/25/7coLA0HTnnyln7fUYNg5.jpg)
മുംബൈ:മഹാരാഷ്ട്രയിലെ ലോട്ടറി മേഖലയെ മെച്ചപെടുത്തുവാനും വർദ്ധിച്ചുവരുന്ന ധനക്കമ്മി പരിഹരിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് കേരള ലോട്ടറി മോഡലിനെക്കുറിച്ച് പഠിക്കാൻ മഹാരാഷ്ട്ര ധനകാര്യ വകുപ്പ് 10 അംഗ ഉന്നതതല സമിതി രൂപീകരിച്ചത്. മുതിർന്ന ബിജെപി നേതാവും മുൻ ധനമന്ത്രിയുമായ സുധീർ മുൻഗന്തിവാർ ആയിരിക്കും പാനലിന്റെ അധ്യക്ഷൻ. കമ്മിറ്റിയിൽ രാഷ്ട്രീയ പ്രതിനിധികളുടെ ഒരു വിഭാഗം ഉൾപ്പെടുന്നുണ്ട്.ബിജെപി എംഎൽഎ അമിത് സതം, ശിവസേന (ഷിൻഡെ വിഭാഗം) എംഎൽഎമാരായ ചന്ദ്രകാന്ത് നാർക്കെ, വിത്തൽ ലാംഗെ, എൻസിപി (അജിത് പവാർ വിഭാഗം) എംഎൽഎ ചേതൻ തുപെ, എൻസിപി എംഎൽഎ ശേഖർ നികം, എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎ രോഹിത് പാട്ടീൽ, ശിവസേന (യുബിടി) നേതാവ് സുനിൽ പ്രഭു, കോൺഗ്രസ് എംഎൽഎ അമിത് ദേശ്മുഖ്, ലോട്ടറി കമ്മീഷണർ പ്രേരണ ദേശ്ഭ്രതർ എന്നിവരാണ് അംഗങ്ങൾ. പ്രമേയം അനുസരിച്ച് ലോട്ടറി പ്രവർത്തനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനായി കമ്മിറ്റി അംഗങ്ങൾ കേരളം സന്ദർശിക്കുകയും സംസ്ഥാനത്തിനായി വിശദമായ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുകയും ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ മുൻഗന്തിവാർ നടത്തിയ ഇടപെടലിനെ തുടർന്നാണ് ഈ നീക്കം.ധനകാര്യ വകുപ്പ് സംസ്ഥാന ലോട്ടറി സംവിധാനം കൈകാര്യം ചെയ്യുന്നതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു. കേരളത്തെ ഒരു മാതൃകയായി കാണണമെന്ന് അദ്ദേഹം ഒരിക്കൽ കൂടി ഊന്നി പറഞ്ഞു. ജനസംഖ്യ വളരെ കൂടുതലാണെങ്കിലും മഹാരാഷ്ട്രയുടെ ലോട്ടറി വരുമാനം ഗണ്യമായി പിന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2023–24 സാമ്പത്തിക വർഷത്തിൽ, മഹാരാഷ്ട്ര ലോട്ടറി വിൽപ്പനയിൽ 24.43 കോടി രൂപ നേടി. ഇതിനു വിപരീതമായി, മൂന്നര കോടി ജനസംഖ്യ മാത്രമുള്ള കേരളം അതേ കാലയളവിൽ 12,529 കോടി രൂപ നേടിയതായും ബിജെപി നേതാവ് ചൂണ്ടികാട്ടി. 11 കോടിയിൽ കൂടുതൽ ജനസംഖ്യയുള്ള മഹാരാഷ്ട്രയ്ക്ക് സമാനമായ മാതൃക സ്വീകരിക്കുന്നതിലൂടെ പ്രതിവർഷം 25,000 കോടി രൂപ വരെ നേടാൻ കഴിയുമെന്ന് മുൻഗന്തിവാർ വ്യക്തമാക്കി. ലോട്ടറിയിൽ ദരിദ്രരും ഇടത്തരക്കാരുമാണ് ഏറ്റവും കൂടുതൽ പങ്കാളിത്തം വഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ചെയ്യുന്നതുപോലെ, വരുമാനം ക്ഷേമ പദ്ധതികളിലേക്ക് തിരിച്ചുവിടണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.