മഹാരാഷ്ട്രയില്‍ ശക്തിയാര്‍ജിച്ച് പവാറും താക്കറെയും

എന്‍ഡിഎയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ച് ദേശീയ സഖ്യമുണ്ടാക്കുകയെന്ന ആശയത്തിന്റെ സൂത്രധാരന്‍ പവാറാണ്.  അതുകൊണ്ടുതന്നെ ഈ വിജയം പവാറിന്റെ പവര്‍ തെളിയിക്കുന്നതാണ്.

author-image
Athira Kalarikkal
Updated On
New Update
pavar

Sharad Pavar

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ : ചിഹ്നവും പേരും നഷ്ടപ്പെട്ടെങ്കിലും മഹാരാഷ്ട്രയില്‍ വന്‍ കുതിപ്പില്‍ ശരദ് പവാറും ഉദ്ദവ് താക്കറെയും. ശരദ് പവാര്‍ മത്സരിച്ച 10 സീറ്റുകളില്‍  എട്ടിലും വിജയിച്ച് ശരദ് പവാറിന്റെ വന്‍ തിരിച്ചുവരവ്. മഹാരാഷ്ട്രയില്‍ 11 സീറ്റിലാണ് താക്കറെ ലീഡ് ചെയ്യുന്നത്. ശരദ് പവാറിന്റെ അനന്തരവന്‍ അജിത് പവാറുമായി ഇടഞ്ഞ് പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടതിന് ശേഷവും രാഷ്ട്രീയത്തില്‍ കരുത്തു കുറഞ്ഞിട്ടില്ലെന്ന് ശരദ് പവാര്‍ തെളിയിക്കുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എന്‍സിപി(എസ്പി)യും ഭാഗമായ വികാസ് അഘാഡി സഖ്യത്തിനാണ് മഹാരാഷ്ട്രയില്‍ നേട്ടം. 

എന്‍ഡിഎയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ച് ദേശീയ സഖ്യമുണ്ടാക്കുകയെന്ന ആശയത്തിന്റെ സൂത്രധാരന്‍ പവാറാണ്.  അതുകൊണ്ടുതന്നെ ഈ വിജയം പവാറിന്റെ പവര്‍ തെളിയിക്കുന്നതാണ്. വരും വര്‍ഷങ്ങളില്‍ പ്രതിപക്ഷ സഖ്യം കൂടുതല്‍ ശക്തമാകുമെന്നും കോണ്‍ഗ്രസില്‍ ലയിക്കാനുള്ള സാധ്യത ചില പ്രാദേശിക പാര്‍ട്ടികളെങ്കിലും പരിഗണിക്കുമെന്നും അടുത്തിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തിനു പിന്നിലും ശരദ് പവാറിന്റെ ബുദ്ധിയാണ്. 

മഹാരാഷ്ട്രയിലെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശരദ് പവാറിനെതിരെ കടുത്ത ആക്രമണം നടത്തിയെങ്കിലും അതൊന്നും വോട്ടര്‍മാരെ ഏശിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 83കാരനായ ശരദ് പവാറിനെ സംബന്ധിച്ച്  പാര്‍ട്ടിയുടെയും സ്വന്തം നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയായിരുന്നു ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്.

maharashtra Sharad Pavar