kallakurichi illicit liquor tragedy Families of the victims grieve the deaths
ചെന്നൈ: നിരവധിപേരുടെ ജീവനെടുത്ത കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. നൂറിലധികം വിഷമദ്യ കേസുകളിൽ പ്രതിയായ ചിന്നദുരൈയാണ് കടലൂരിൽ നിന്നും പൊലീസിന്റെ പിടിയിലായത്. ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവർ നേരത്തെ പിടിയിലായിരുന്നു.
ദുരന്തം നടുക്കിയ കരുണാപുരം കോളനിയിൽ വ്യാജ മദ്യ വിൽപന വ്യാപകമായതോടെ സിസിടിവി സ്ഥാപിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു.എന്നാൽ മദ്യവിൽപ്പന നടത്തുന്ന സംഘം അവ നശിപ്പിച്ചു കളിയുകയായിരുന്നു.ഇക്കാര്യം പൊലീസില്നെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കള്ളാക്കുറിച്ചിക്കാർ ആരോപിച്ചു. പുതിയ സിസിടിവി സ്ഥാപിക്കുന്നതിനൊപ്പം മേഖലയിൽ മുഴുവൻ സമയവും പൊലീസ് നിരീക്ഷണം വേണമെന്നുമാണ് പ്രദേശവാസികള്ളുടെ പ്രധാന ആവശ്യം.
ചാരായ ഷാപ്പ് പ്രവർത്തിച്ചിരുന്ന കരുണാപുരം കോളനിയെയാണ് ദുരന്തം നടുക്കിയത്. 26 ലധികം കുടുംബങ്ങളാണ് അനാഥരായത്. വിഷ മദ്യ ദുരന്തത്തിൽ ഇതുവരെ 50 പേരാണ് മരിച്ചത്. 101 പേർ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. അതിൽ തന്നെ 20 പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
തുച്ഛമായ വിലയ്ക്ക് ലഭിക്കുമെന്നതിനാൽ കരുണാപുരത്തിന് പുറമെ മധുർ, വീരച്ചോലപുരം ഉൾപ്പെടെയുള്ള അയൽഗ്രാമങ്ങളിൽ നിന്നുള്ളവർപോലും ഇവരിൽ നിന്നാണ് മദ്യംവാങ്ങിച്ചിരുന്നത്. തമിഴ്‌നാട് സർക്കാരിന്റെ ടാസ്മാക്കിൽ 150 രൂപ വിലയുള്ള മദ്യം ഇവരുടെ ഷാപ്പിൽ 40 രൂപയ്ക്കും 30 രൂപയ്ക്കുമെല്ലാം ലഭിക്കും.മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്‌നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളാക്കുറിച്ചിയിലെ കോടതിയും പൊലീസ് സ്റ്റേഷനും മതിൽപങ്കിടുന്നത് കരുണാപുരം കോളനിയുമായാണ്. പലകുറി അറിയിച്ചിട്ടും വ്യാജ മദ്യ വിൽപ്പന ശാലയ്ക്ക് നേരെ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.