എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ നടക്കുന്നതെന്നു ഹർജിയിൽ മമത ആരോപിച്ചു.സമാന വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്

author-image
Devina
New Update
mamatha

കൊൽക്കത്ത: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആർ) സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

പരമോന്നത കോടതിയുടെ അടിയന്തര ഇടപെടൽ തേടിയാണ് അവർ ഹർജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ, ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവരെ ഹർജിയിൽ കക്ഷി ചേർത്തിട്ടുണ്ട്.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ നടക്കുന്നതെന്നു ഹർജിയിൽ മമത ആരോപിച്ചു. എസ്ഐആർ നടപടിക്രമങ്ങൾക്കിടെ ഏകദേശം 140 പേർ മരിച്ചതായും ഇതു ജനങ്ങൾക്കു വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും മമത ആരോപിക്കുന്നു.

മതിയായ പരിശീലനവും വൈദഗ്ധ്യവുമില്ലാത്ത 8,100 മൈക്രോ ഒബ്സർവർമാരെ ഏകപക്ഷീയമായി വിന്യസിച്ചതിനെ അവർ ഹർജിയിൽ ചോദ്യം ചെയ്യുന്നു.

സമാന വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. പിന്നാലെയാണ് മമത സ്വന്തം നിലയ്ക്ക് പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ എസ്ഐആർ നടപടികളെ ശക്തമായി എതിർക്കുന്ന നിലപാടാണ് തുടക്കം മുതൽ മമത സ്വകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വ്യാപക ക്രമക്കേടാണ് എസ്ഐആർ നടപടികൾ അരങ്ങേറുന്നതെന്നുമാണ് തൃണമൂൽ നേരത്തെ നൽകിയ ഹർജിയിൽ ആരോപിക്കുന്നത്.