റായ്പൂർ: ഛത്തീസ്ഗഡിൽ വനിതാ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ദാന്തേവാഡ ബിജാപൂർ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിലാണ് വനിതാ മാവോയിസ്റ്റിനെ സുരക്ഷാ സേന വധിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. അതിർത്തിമേഖലയിൽ മാവോയിസ്റ്റ് നേതാക്കളെത്തിയെന്ന രഹസ്യ വിവരത്തേ തുടർന്നാണ് സേന ഇവിടെ എത്തിയത്.
ഓട്ടോമാറ്റിക് ഇൻസാസ് റൈഫിളാണ് കൊല്ലപ്പെട്ടവരിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെ ഈ വർഷം മാത്രം ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 135 ആയി. കഴിഞ്ഞ വർഷം 219 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.
മാവോയിസ്റ്റ് സംഘം ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2026 മാർച്ചോടെ ഇടതുപക്ഷ തീവ്രവാദത്തിന്റെ വേരറുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മേഖലയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുള്ളത്.