/kalakaumudi/media/media_files/2025/04/25/F4e4Px0YwwYFvotEXAn8.jpg)
മുംബൈ:ഏപ്രിൽ 23 നാണ് വിക്രോളിയിൽ 37 വയസ്സുള്ള വിവാഹിതയായ സ്ത്രീയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ തായുള്ള വാർത്ത പുറത്ത് വന്നത്.ഭർത്താവിന്റെ പരാതിയിൽ സംഭവം നടന്ന് എട്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതിയായ ഹനസ് ഷഫീഖ് ഷായെ (25) വിക്രോളി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി കൊണ്ട് വന്നിരുന്നു.എന്നാൽ ഏപ്രിൽ 24 വ്യാഴാഴ്ചയാണ് ഇയാൾ പോലിസ് ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കുറ്റ സമ്മതം നടത്തിയത്.എന്നിരുന്നാലും മറ്റ് കാരണങ്ങളുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. വിക്രോളി ഈസ്റ്റിലെ മത്സ്യ മാർക്കറ്റിനടുത്തുള്ള ഒരു ചാളിലെ താമസക്കാരിയായ സുമൻ സൂരജ് നിർമ്മൽ ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് സൂരജ്‌ലാൽ ഒരു സെക്യൂരിറ്റി ഗാർഡായും സുമൻ ധാരാവിയിൽ ഒരു ബാഗ് നിർമ്മാണ ഫാക്ടറിയിൽ പാക്കിങ്ങ് വിഭാഗത്തിലും ജോലി ആയിരുന്നു.ഇവിടെ വെച്ചാണ് സുമൻ ഹനസ് ഷായുമായി പരിചയ മാകുന്നത്. പോലീസ് പറയുന്നതനുസരിച്ച് സംഭവ ദിവസം പുലർച്ചെ 5 മണിക്കാണ് കൃത്യം നടന്നത്.സുമന്റെ ഭർത്താവ് രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് വീടിനുള്ളിൽ മടങ്ങിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാര്യയെ കണ്ടത്.കഴുത്ത് മുറിഞ്ഞ നിലയിലും കൈകളും കാലുകളും കെട്ടിയ നിലയിലും ആയിരുന്നു മൃതദേഹം.ശേഷം പോലീസിനെ വിവരം അറിയിക്കുകയും വിക്രോളി പോലീസ് സ്ഥലത്തെത്തി മൃതദേഹം രാജവാടി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു.അജ്ഞാതനെതിരെ കൊലപാതകക്കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അതോടൊപ്പം, ക്രൈംബ്രാഞ്ച് യൂണിറ്റ് 7 ഉം സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു. കൊലപാതകം നടന്നതിന്റെ അടുത്ത ദിവസമായ ഏപ്രിൽ 24 നാണ് അന്വേഷണ ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങളും ഇരയുടെ ഫോൺ രേഖകളും പരിശോധിച്ച് പ്രതി ഹനസ് ഷായാണെന്ന് പോലീസ് ഉറപ്പ് വരുത്തിയത്. ധാരാവിയിൽ നിന്ന് ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ ഹനസ് ഇന്നലെ കുറ്റം സമ്മതിച്ചതായി പോലിസ് അറിയിച്ചു. വിവാഹം കഴിക്കാനുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണ് താൻ സുമനെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി. കൊലപാതകത്തിന് എന്നാൽ മറ്റ് കാരണങ്ങൾ കൂടി ഉണ്ടോയെന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.