അവിസ്മരണീയമായി ശാന്തി പ്രിയയുടെ ബാവുൾ സന്ധ്യ

രവീന്ദ്രനാഥ ടാഗോറിനെയും നാരായണ ഗുരുവിനെയും കബീറിനെയും പാടി തിരക്കിട്ടോടുന്ന ലോകത്തെ പണ്ടത്തെ ഗോത്രയുദ്ധങ്ങളെ വെല്ലുന്ന മനുഷ്യക്കുരുതികൾ

author-image
Honey V G
New Update
bavul sandhya

നവിമുംബൈ:കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ആദ്യമായി മുംബൈ അരങ്ങിൽ പാടിയപ്പോൾ, ബാവുൾ ഗീതങ്ങൾ ആലപിച്ചപ്പോൾ മഹാനഗരം പാട്ടിൻ്റെ പിന്നിലെ മൗനത്തെ തൊട്ടു. ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിച്ച " നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതങ്ങൾ " എന്ന സംഗീത സന്ധ്യയിൽ ശാന്തി പ്രിയ പ്രാർത്ഥന പോലെ പാടുമ്പോൾ നഗരം ഹൃദയത്തിൽ ഒഴിച്ചിട്ട ഇടങ്ങൾ മുഴുവൻ സംഗീതം കൊണ്ട് നിറച്ചു. ശാന്തി പ്രിയയുടെ തുറന്ന ആലാപനം തിരക്കിട്ടോടുന്ന നഗരത്തിന് വിശ്രമസ്ഥലമായി, സ്വാസ്ഥ്യം തേടിയലയുന്ന ദാഹിച്ച മനസുകൾക്ക് ഗുരുവാണിയുടെ തണുത്ത നീരൊഴുക്കായി. മലയാളത്തിൽ ബാവുൾ സംഗീതം പാടുന്നവർ വിരളമാണെങ്കിലും സദസ്സിലെ ബംഗാളി ഭാഷക്കാരെയും കോൾമയിർക്കൊള്ളിച്ചും കണ്ണുകളെ ഈറനണിയിച്ചുമാണ് ശാന്തി പ്രിയ നയിച്ച ബാവുൾ സന്ധ്യ മുന്നേറിയത്. രവീന്ദ്രനാഥ ടാഗോറിനെയും നാരായണ ഗുരുവിനെയും കബീറിനെയും പാടി തിരക്കിട്ടോടുന്ന ലോകത്തെ പണ്ടത്തെ ഗോത്രയുദ്ധങ്ങളെ വെല്ലുന്ന മനുഷ്യക്കുരുതികൾക്കിടയിൽ ഒന്ന് നിൽക്കാനും തങ്ങളുടെ വസ്ത്രത്തിന്റെ കോന്തലയിൽ തന്നെ കെട്ടി പൂട്ടി വെച്ചിരിക്കുന്ന സ്വാസ്ഥ്യത്തെയും സമാധാനത്തെയും ദൈവത്തെയും ശാന്തി പ്രിയ പാടിപ്പറഞ്ഞു. മാർച്ച് 22 വൈകിട്ട് 5.59 ന് നെരൂൾ വെസ്റ്റ് ജിംഖാനയിലെ ആംഫി തിയ്യറ്ററിലാണ് പരിപാടി അരങ്ങേറിയത്. സംസ്കാരിക പ്രവ‍ർത്തകനും, ആദിവാസി വിദ്യാ‍ർത്ഥികൾക്കായി 'കനവ്' എന്ന ബദൽ വിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത അന്തരിച്ച കെ. ജെ. ബേബിയുടെ മകളാണ് ബാവുൾ ഗീതങ്ങൾ അവതരിപ്പിച്ച ശാന്തി പ്രിയ. തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ ബാവുൾ ഗീതങ്ങൾ, അതിൻ്റെ ആത്മീയ തലങ്ങൾ, പാട്ടിൻ്റെ രാഷ്ട്രീയം, കാവ്യാനുഭൂതി എന്നിവയെപ്പറ്റി ശാന്തി പ്രിയ സംസാരിച്ചു. കലാസാംസ്കാരിക പ്രവർത്തകരായ രുഗ്മിണി സാഗർ, പ്രിയ വർഗ്ഗീസ്, നിഷ ഗിൽബർട്ട് എന്നിവർ ചേർന്ന് ശാന്തി പ്രിയക്ക് ഇപ്റ്റ കേരള മുംബൈ ഘടകത്തിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. എസ് കുമാർ, ശ്രീരാം ശ്രീകാന്ത്, സുമലത നായർ, നീരജ ഗോപിനാഥ്, പി എസ് സുമേഷ്, രാധാകൃഷ്ണ പണിക്കർ, സുനിത എഴുമാവിൽ, എസ് അഭിഷേക്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇപ്റ്റ കേരള മുംബൈ ഘടകം സെക്രട്ടറി പി ആർ സഞ്ജയ് സ്വാഗതം പറഞ്ഞ ബാവുൾ സായാഹ്നത്തിൽ പ്രസിഡൻ്റ് ബിജു കോമത്ത് ബാവുൾഗീതങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് ഇപ്റ്റയിലെ മുതിർന്ന അംഗം രേണു മണിലാൽ ശാന്തി പ്രിയയെ സ്വീകരിച്ചാനയിച്ചു. ഡിംപിൾ ഗിരീഷ് ചോദ്യോത്തര വേള നിയന്ത്രിക്കുകയും ഷാബു ഭാർഗ്ഗവൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Mumbai City