വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ആർത്തവ അവധി തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയ പരിധിയിൽ വരുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ മാതൃകാ നയം രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും സംസ്ഥാനങ്ങളുമായും ചർച്ച നടത്തണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഇത്തരം അവധികൾ തൊഴിലുടമക്ക് സ്ത്രീകൾക്ക് ജോലി നൽകാനുളള താൽപര്യം ഇല്ലാതെയാക്കുമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചു.
സ്ത്രീകൾക്ക് ജോലി സ്ഥാപനങ്ങളിൽ നിന്ന് ആർത്തവ അവധി നൽകുന്നതിനായി നയം രൂപീകരിക്കണമെന്ന ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ആർത്തവ അവധി നയം രൂപീകരിച്ചാൽ സ്ത്രീകളെ തൊഴിൽ സേനയിൽ കൂടുതൽ പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കുമ്പോൾ, മറുവശത്ത് സ്ത്രീകളെ തങ്ങളുടെ തൊഴിൽ ശക്തിയിൽ ഉൾപ്പെടുത്തുന്നതിൽ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന നയപരമായ തീരുമാനമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതാദ്യമായല്ല സുപ്രീം കോടതി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഫെബ്രുവരിയിൽ, വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും അതത് ജോലിസ്ഥലങ്ങളിൽ ആർത്തവ വേദന അവധി അനുവദിക്കുന്നതിനുള്ള നിയമങ്ങൾ സ്ഥാപിക്കാൻ എല്ലാ സംസ്ഥാനങ്ങളെയും നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ഈ വിഷയം സർക്കാരിൻ്റെ നയ പരിധിയിൽ വരുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.