ജാതി സെൻസസ് ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചു മോദി സർക്കാർ : ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തും

ജാതി സെൻസസ് പ്രത്യേകമായി നടത്തില്ലെന്നും സെൻസസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം.അതേസമയം സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.

author-image
Anitha
New Update
hsadhfsa

ഡൽഹി : രാജ്യത്ത് ജാതി സെൻസസ് നടത്താൻ മോദി സർക്കാർ തീരുമാനിച്ചു. അടുത്ത ജനറൽ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ഡൽഹിയിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്ത് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആവർത്തിച്ച് ആവശ്യപ്പെട്ട കാര്യമാണിത്. എന്നാൽ ജാതി സെൻസസ് പ്രത്യേകമായി നടത്തില്ലെന്നും സെൻസസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം.

അതേസമയം സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സംസ്ഥാനങ്ങളിലെ ജാതി സെൻസസ് സാമൂഹ്യ സ്‌പർധയ്ക്ക് ഇടയാക്കിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു. കർണാടകത്തിലടക്കം ജാതി സെൻസസ് വലിയ വിവാദമായിരിക്കെയാണ് കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിൻ്റെ നീക്കം.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ എൻഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2011 ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021 ൽ നടത്തേണ്ട സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല. 

census caste census