/kalakaumudi/media/media_files/2025/09/17/modi-4-2025-09-17-15-44-26.jpg)
ദില്ലി:എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പിറന്നാൾ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ മോദി പുകഴ്ത്തി.
ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ പുകഴ്ത്തി മോദി
ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷേ മുഹമ്മദ് ഭീകരന്റെ വീട് തകർത്തതും പരാമർശിച്ച മോദി ഭീകര സംഘം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ നടപടി സ്ഥിരീകരിച്ചുവെന്നും പറഞ്ഞു.
ആണവായുധം ഉയർത്തിയുള്ള ഭീഷണി വിലപ്പോയില്ല, രാജ്യം ഭയന്നില്ലെന്നും മോദി പറഞ്ഞു.
അതേസമയം, വിവിധ ലോകനേതാക്കളും രാഹുൽ ഗാന്ധിയടക്കം രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിക്ക് ആശംസ നേർന്നു.
ആശംസകൾ നേർന്ന് ബെഞ്ചമിൻ നെതന്യാഹു
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
പ്രിയ സുഹൃത്ത് നരേന്ദ്ര എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ആശംസ.
മോദി ഇന്ത്യക്കായി പല നേട്ടങ്ങളും കൈവരിച്ചുവെന്നും ഇന്ത്യയും ഇസ്രായേൽ സൗഹൃദത്തിലും ഒരുപാട് മുന്നോട്ട് പോയിയെന്നും നെതന്യാഹു പുകഴ്ത്തി.
വൈകാതെ നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു വീഡിയോ സന്ദേശത്തിലുടെ അറിയിച്ചു.
നിരവധി ലോക നേതാക്കളാണ് മോദിക്ക് ആശംസ അറിയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ചാണ് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ അറിയിച്ചത്.
യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു.
മോദിയെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ച് ട്രംപ്
വ്യാപാര കരാറിലുൾപ്പടെ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ തർക്കങ്ങൾ പരിഹരിക്കാൻ നരേന്ദ്ര മോദിക്കും ഡോണൾഡ് ട്രംപിനും ഇടയിൽ ധാരണ.
എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ആശംസ നേരാൻ നരേന്ദ്ര മോദിയെ ട്രംപ് ടെലിഫോണിൽ വിളിച്ചപ്പോഴാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടു പോകാൻ ധാരണയിലെത്തിയത്.
മോദിയുമായി മികച്ച സംഭാഷണം നടന്നു എന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. മോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച ട്രംപ് യുക്രെയിൻ യുദ്ധം തീർക്കാനുള്ള നീക്കങ്ങൾക്ക് മോദി നല്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു.
തന്ത്രപ്രധാന ബന്ധം മുന്നോട്ട് കൊണ്ടു പോകുന്നതിൽ പ്രതിജ്ഞാബദ്ധമെന്നും യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന നീക്കത്തെ പിന്തുണയ്ക്കുന്നു എന്നും മോദി സംഭാഷണത്തിന് ശേഷം അറിയിച്ചിരുന്നു.
ജൂൺ 16നു ശേഷം ഇതാദ്യമായാണ് രണ്ടു നേതാക്കളും സംസാരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൻറെയും വ്യാപാരകരാറിൻറെയും പേരിൽ ഇടിഞ്ഞ ബന്ധം മെച്ചപ്പെടുത്താൻ ഈ സംഭാഷണം ഇടയാക്കും.
വ്യാപാര കരാറിൽ യുഎസ് വാണിജ്യ പ്രതിനിധി ദില്ലിയിൽ എത്തി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ട്രംപ് മോദിയെ വിളിച്ചത്.