രാഷ്ട്രപതിയില്‍ നിന്ന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങി ലാലേട്ടന്‍

മന്ത്രി അശ്വിനി വൈഷ്ണ് സിനിമയ്ക്ക് മാത്രമല്ല, രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും എല്ലാ മേഖലയിലും പ്രതീകമാണെന്ന് പ്രസംഗിച്ചായിരുന്നു മോഹന്‍ലാലിനെ വേദിയിലേക്ക് ക്ഷണിച്ചത്.

author-image
Biju
New Update
llllllllllll

ന്യൂഡല്‍ഹി: മലയാളക്കരയെ ആവേശത്തിലാഴ്ത്തി ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതി മോഹന്‍ലാല്‍ രാഷ്ട്രപത്രി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി. ഇന്ന് വൈകിട്ട് അഞ്ചേ പത്തോടെ മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങാീനെത്തിയപ്പോള്‍ കരഘോഷങ്ങള്‍കൊണ്ട് ശബ്ദമുഖരിതമായിരുന്നു വേദി. 

മന്ത്രി അശ്വിനി വൈഷ്ണ് സിനിമയ്ക്ക് മാത്രമല്ല, രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും എല്ലാ മേഖലയിലും പ്രതീകമാണെന്ന് പ്രസംഗിച്ചായിരുന്നു മോഹന്‍ലാലിനെ വേദിയിലേക്ക് ക്ഷണിച്ചത്.

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം അല്‍പ്പസമയത്തിനകം നടക്കും. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും. താരങ്ങളെല്ലാം സ്ഥലത്ത് എത്തിയിട്ടുണ്ട്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.

ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം 2023 ലെ അഭിമാനകരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ശ്രീ മോഹന്‍ലാലിന് നല്‍കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ സന്തോഷപൂര്‍വം അറിയിക്കുന്നു എന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മോഹന്‍ലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടനും സംവിധായകനും നിര്‍മ്മാതാവുമായ അദ്ദേഹത്തെ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനക്ക് ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, അക്ഷീണമായ കഠിനാധ്വാനം എന്നിവ ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിന് ഒരു സുവര്‍ണ്ണ നിലവാരം നേടിത്തന്നു -പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ാം ജന്മവാര്‍ഷികമായ 1969 മുതലാണ് ഈ പുരസ്‌കാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിത്തുടങ്ങിയത്. ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു കഴിഞ്ഞ വര്‍ഷം ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ചത്. ഇതിന് മുമ്പ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മലയാളി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. 2004ലായിരുന്നു അടൂരിന് ഫാല്‍കെ പുരസ്‌കാരം ലഭിച്ചത്.

ഇത് തനിക്കുമാത്രമുള്ള അംഗീകാരമല്ല, മലയാള സിനിമക്കുള്ള അംഗീകാരമാണെന്നും തന്നെ സ്നേഹിക്കുന്ന എല്ലാവരുമായും പുരസ്‌കാരം പങ്കുവയ്ക്കുന്നു എന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ഏറ്റവും സന്തോഷത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു. 48 വര്‍ഷത്തെ സിനിമാജീവിതത്തില്‍ എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് തിരികെക്കൊടുക്കാന്‍ സാധിച്ച വലിയ അംഗീകാരമാണ് ഈ അവാര്‍ഡ്. ഇതിനായി എന്നെ തെരഞ്ഞെടുത്ത ജൂറിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി. എന്റെ പ്രേക്ഷകരോടും എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദി -മോഹന്‍ലാല്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1969ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹന്‍ ലാലിന്റെ ജനനം. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2001ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും 2019 ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും കേന്ദ്രസര്‍ക്കാര്‍ നല്‍കി. 

2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹത്തിനു ലഭിച്ചു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്.

dadasaheb phalke award mohanlal