മാവോയിസ്റ്റ് കൊടും ഭീകരന്‍ ബര്‍സെ ദേവ കീഴടങ്ങി

ദശകങ്ങളായി ഭീകരതയ്ക്ക് നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സുരക്ഷാ ക്യാമ്പുകള്‍ സ്ഥാപിച്ച് മോചിപ്പിച്ചിരുന്നു.

author-image
Biju
New Update
DEVA

ഹൈദരാബാദ്: മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും അപകടകാരിയായ സൈനിക വിഭാഗം 'ബറ്റാലിയന്‍ നമ്പര്‍ 1'-ന്റെ കമാന്‍ഡര്‍ ബര്‍സെ ദേവ എന്ന സായിനാഥ് തെലങ്കാന പൊലീസിന് മുന്നില്‍ കീഴടങ്ങി. ആന്ധ്രാ-ഒഡീഷ അതിര്‍ത്തിയില്‍ കൊടുംഭീകരന്‍ മാഡ്വി ഹിഡ്മ കൊല്ലപ്പെട്ട് ആഴ്ചകള്‍ തികയും മുന്‍പാണ് ഈ നിര്‍ണ്ണായക നീക്കം. 25.47 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ദേവയ്ക്കൊപ്പം 17 ഓളം കേഡര്‍മാരും കീഴടങ്ങിയിട്ടുണ്ട്.

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ പൂവര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഹിഡ്മയ്ക്കൊപ്പം വളര്‍ന്ന ഭീകരനാണ് ബര്‍സെ ദേവ. ദശകങ്ങളായി ഭീകരതയ്ക്ക് നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സുരക്ഷാ ക്യാമ്പുകള്‍ സ്ഥാപിച്ച് മോചിപ്പിച്ചിരുന്നു. ഇതോടെ  ഭീകരതയ്ക്ക് താവളങ്ങള്‍ നഷ്ടമാവുകയും സൈന്യത്തിന്റെ പിടി മുറുകുകയും ചെയ്തു.

ദര്‍ഭ ഗാട്ടി ആക്രമണം (2013): 27 പേരുടെ ജീവനെടുത്ത ക്രൂരമായ അംബുഷ്. സുക്മ-ബീജാപൂര്‍ ആക്രമണം (2021): 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ച സംഭവം. ഭീകരര്‍ക്ക് ആധുനിക ആയുധങ്ങള്‍ എത്തിക്കുന്നതിലും ലോജിസ്റ്റിക്‌സ് ഒരുക്കുന്നതിലും ദേവയായിരുന്നു പ്രധാനി.കീഴടങ്ങുമ്പോഴും ഇയാളുടെ പക്കല്‍ നിന്നും എല്‍.എം.ജി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

1999-ല്‍ രൂപീകരിച്ച പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി (PLGA) ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഒരു കാലത്ത് 12,000-ഓളം കേഡര്‍മാരുണ്ടായിരുന്ന ഈ വിഭാഗം, ഇന്ത്യന്‍ സൈന്യത്തിന്റെയും പൊലീസിന്റെയും നിരന്തരമായ ഓപ്പറേഷനുകളിലൂടെ ഇന്ന് ദുര്‍ബലമായിരിക്കുന്നു.