മുംബൈ ബോംബ് സ്‌ഫോടന കേസിലെ പ്രതി പാസ്‌പോർട്ട് തട്ടിപ്പ് കേസിലും കുറ്റക്കാരൻ:ദാവൂദിന്റെ സഹായി ഫാറൂഖ് തക്‌ലയ്ക്ക് 5 വർഷം കഠിന തടവ്

വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യാനും വർഷങ്ങളോളം അറസ്റ്റ് ഒഴിവാക്കാനും വ്യാജ ഐഡന്റിറ്റി എങ്ങനെ ഉപയോഗിച്ചുവെന്ന് കോടതി കണ്ടെത്തി.

author-image
Honey V G
Updated On
New Update
bsttmb

1993 ലെ മുംബൈ ബോംബ് സ്‌ഫോടന കേസിലെ പ്രതിയായ മുഹമ്മദ് ഫാറൂഖ് യാസിൻ മൻസൂർ എന്ന ഫാറൂഖ് തക്‌ലയെ എസ്പ്ലനേഡ് കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് ഇപ്പോൾ പാസ്‌പോർട്ട് തട്ടിപ്പ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള പ്രധാന പ്രതിയായ ഫാറൂഖ് തക്‌ലയെ ആൾമാറാട്ടത്തിനും പാസ്‌പോർട്ട് തട്ടിപ്പിനുമാണ് മുംബൈ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2019 ൽ ആരംഭിച്ച വിശദമായ വിചാരണയെ തുടർന്നാണ് വിധി.

വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യാനും വർഷങ്ങളോളം അറസ്റ്റ് ഒഴിവാക്കാനും വ്യാജ ഐഡന്റിറ്റി എങ്ങനെ ഉപയോഗിച്ചുവെന്ന് കോടതി കണ്ടെത്തി. 2018 മാർച്ച് 8 നാണ് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഫാറൂഖ് തക്ലയെ അറസ്റ്റ് ചെയ്തത്. ദുബായിൽ നിന്ന് മുഷ്താഖ് മുഹമ്മദ് മിയ എന്ന വ്യാജ പേരിൽ എത്തിയപ്പോഴാണ് ഇയാൾ പിടിക്ക പെട്ടത്.

പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച് രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് കണ്ടെത്തിയിരുന്നു. ഈ പാസ്‌പോർട്ട് ആദ്യം നൽകിയത് 2011-ലാണ്. 2001-ലെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട രേഖകൾ ഉപയോഗിച്ചാണ് ഇയാൾ ഇത്‌ പുതുക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആർ. ഡി. ചവാൻ അധ്യക്ഷനായ കോടതി, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പാസ്‌പോർട്ട് നിയമത്തിലെയും ഒന്നിലധികം വ്യവസ്ഥകൾ പ്രകാരം ഫാറൂഖ് തക്ലയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 5 വർഷം ശിക്ഷ വിധിച്ചത്.

Mumbai City