/kalakaumudi/media/media_files/2025/04/25/rTdQgJ7DTunLIzS8eNsE.jpg)
മുംബൈ:മുംബൈയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മദ്യപിച്ച് വാഹനമോടിച്ച 27പേർക്കെതിരെയാണ് ഏപ്രിൽ 21ന് മാത്രം മുംബൈ ട്രാഫിക് പോലീസ് നടപടി സ്വീകരിച്ചത്.അതേസമയം ഏപ്രിൽ 3 നും ഏപ്രിൽ 10 നും ഇടയിൽ, പോലിസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചവരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ആശങ്ക പെടുത്തുന്നതാണ്.ഇക്കാരണത്താൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് വൃത്തങ്ങൾ സൂചന നൽകി. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ മാത്രം മദ്യപിച്ച് വാഹനമോടിച്ച 2,264 പേർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. എന്നാൽ 2024 ൽ ആകെ 9,462 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തപ്പോൾ, 2023 ൽ 2,562 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നവർ മൂലം നിരവധി നിരപരാധി കളുടെ ജീവനുകളാണ് അപകടത്തിലാകുന്നതെന്നും പോലിസ് വൃത്തങ്ങൾ പറഞ്ഞു.
“ഓരോ പൗരനും സുരക്ഷിതമായ യാത്രയ്ക്ക് അവകാശമുണ്ട്. പ്രത്യേകിച്ച് ഈ രീതിയിൽ മറ്റുള്ളവരെ അപകടപ്പെടുത്താൻ ആർക്കും അവകാശമില്ല.മദ്യപിച്ച് വാഹനമോടിക്കുന്ന സംഭവങ്ങൾ കുറയ്ക്കുക മാത്രമല്ല, സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം".ട്രാഫിക് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മഹേഷ് ഗട്ടെ പറഞ്ഞു,
"മദ്യപിച്ച് വാഹനമോടിക്കുന്നതിലെ ഭയാനകമായ വർദ്ധനവ് നമ്മളെയെല്ലാം ഭീഷണിപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. ചിലപ്പോൾ നമ്മൾ നിരപരാധികളായ കാൽനടയാത്രക്കാരാണ് മറ്റു ചിലപ്പോൾ നിഷ്കളങ്കരായ ഡ്രൈവർമാരോ യാത്രക്കാരോ ആണ്.പ്രതിരോധ സേനയിൽ സേവനമനുഷ്ഠിക്കുകയും ഇപ്പോൾ ഒരു സാമൂഹിക, നാടക പ്രവർത്തകയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ, മദ്യപിച്ച ശേഷം വാഹനമോടിക്കുന്നതിന് മുമ്പ് രണ്ടു തവണ ചിന്തിക്കണമെന്ന് ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു," സീവുഡ്സ് നിവാസിയായ രമണിയമ്മ നായർ പറയുന്നു.
"മദ്യപിച്ച് വാഹനമോടിക്കുന്നത് നിങ്ങളുടെ സ്വന്തം ജീവൻ മാത്രമല്ല, എണ്ണമറ്റ നിരപരാധികളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ഒരു അശ്രദ്ധമായ പ്രവൃത്തിയാണ്. മുംബൈ പോലുള്ള ഒരു നഗരത്തിൽ, കാൽനടയാത്രക്കാരുടെയും യാത്രക്കാരുടെയും തെരുവുകളിൽ ഉറങ്ങുന്നവരുടെയും ജീവൻ പോലും അപഹരിക്കുന്ന അത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ വിനാശകരമായ അനന്തരഫലങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്," രമണിയമ്മ ഊന്നിപ്പറയുന്നു.
"മദ്യപിച്ച് വാഹനമോടിക്കുന്ന എല്ലാവരോടും ഞാൻ ചോദിക്കുന്നു: എന്തിനാണ് ഇത്രയും മാരകമായ ഒരു റിസ്ക് എടുക്കുന്നത്? സുരക്ഷിതമായ നിരവധി ബദലുകളുണ്ട്.ഒരു ഡ്രൈവറെ നിയമിക്കുക, ഉബർ അല്ലെങ്കിൽ ഓല ഉപയോഗിക്കുക. മദ്യം വാങ്ങാൻ ചിലവാക്കുന്ന തുകയുടെ പാതി വേണ്ട ആ സവാരിക്ക് വാടകയ്ക്ക് ഒരു ഡ്രൈവറെ ലഭിക്കാൻ.വിലയേറിയ ജീവൻ രക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. കർശനമായ നടപടികൾ സ്വീകരിക്കാനും കനത്ത പിഴ ചുമത്താനും മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ലൈസൻസ് റദ്ദാക്കാനും ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഈ അർത്ഥശൂന്യമായ ദുരന്തങ്ങൾ തടയുകയും നിരപരാധികളുടെ ജീവൻ സംരക്ഷിക്കുകയും ചെയ്യാം," രമണിയമ്മ അഭ്യർത്ഥിക്കുന്നു.