പരസ്യബോർഡ് തകർന്നുവീണ ദൃശ്യങ്ങൾ
മുംബൈ: മുംബൈയിലെ ഘാട്കോപ്പറിൽ കനത്തമഴയിലും കാറ്റിലും പരസ്യബോർഡ് തകർന്നുവീണ സ്ഥലത്തുനിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. അപകടം നടന്ന് 40 മണിക്കൂർ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗർഡറുകൾ പൂർണമായി നീക്കം ചെയ്താൽ മാത്രമേ ഇനിയും എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
മുംബൈ പന്ത്നഗറിലെ ബി.പി.സി.എൽ. പെട്രോൾപമ്പിനുസമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അപകട സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 89 പേരെ നേരത്തെ പുറത്തെടുത്തിരുന്നു. അപകടത്തില്‍ 14 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെട്രോൾപമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരുമാണ് മരിച്ചത്. ദുരന്തത്തിൽ സർക്കാർ ഉന്നതതലഅന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോർഡാണ് നിലംപതിച്ചത്.