മുംബൈ: കനത്ത മഴയിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനം തടസ്സപ്പെട്ടു. മോശം കാലാവസ്ഥമൂലം 50-ഓളം വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. അഹമ്മബാദ്, ഹൈദരാബാദ്, ഇന്ദോർ എന്നീ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ വഴി തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.
വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള സർവീസുകൾക്കാണ് മുൻഗണനയെന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. വഴിതിരിച്ചുവിട്ട വിമാനങ്ങളെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന്റെ ഫലമായി മുംബൈയിൽ നിന്നും വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടായേക്കാം. ആയതിനാൽ, യാത്രക്കാർ അതാത് എയർലൈൻസിന്റെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.