/kalakaumudi/media/media_files/2025/09/26/mig-2025-09-26-16-35-53.jpg)
ചണ്ഡീഗഢ്: മിഗ്-21 കേവലം ഒരു വിമാനം മാത്രമല്ല, ഇന്ത്യയും റഷ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിന്റെ ആത്മവിശ്വാസം രൂപപ്പെടുത്തുകയും നിരവധി വ്യോമയോദ്ധാക്കള്‍ക്ക് പ്രചോദനമാകുകയും ചെയ്ത ഈ ഇതിഹാസ യുദ്ധവിമാനത്തെ 'ശക്തമായ യന്ത്രം, ദേശീയ അഭിമാനം, പ്രതിരോധ കവചം' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ചണ്ഡീഗഢ് എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നടന്ന വിമാനത്തിന്റെ ഡീകമ്മിഷനിംഗ് ചടങ്ങില്‍ സംസാരിക്കവെ, ''ഞങ്ങള്‍ക്ക് ഇതിനോട് ആഴമായ അടുപ്പമുണ്ട്. വളരെക്കാലമായി, എണ്ണമറ്റ വീരകൃത്യങ്ങള്‍ക്ക് മിഗ്-21 സാക്ഷ്യം വഹിച്ചു. അതിന്റെ സംഭാവന ഒരു സംഭവത്തിലോ ഒരു യുദ്ധത്തിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല,'' മന്ത്രി പറഞ്ഞു.
1971-ലെ യുദ്ധം, കാര്‍ഗില്‍ പോരാട്ടം, ബാലാക്കോട്ട് വ്യോമാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയിലെ അതിന്റെ പങ്ക് അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ''ആരാണ് 1971-ലെ യുദ്ധം മറക്കുക? പാകിസ്ഥാനുമായുള്ള യുദ്ധസമയത്ത്, പ്രതികൂല സാഹചര്യങ്ങളില്‍, മിഗ്-21 ധാക്കയിലെ ഗവര്‍ണറുടെ വസതിയെ ആക്രമിച്ചു, ആ ദിവസം തന്നെ ആ യുദ്ധത്തിന്റെ ഫലം അത് കുറിച്ചിട്ടു. ഇതുകൂടാതെ, അതിന്റെ നീണ്ട ചരിത്രത്തില്‍, മിഗ്-21 അതിന്റെ നിര്‍ണ്ണായക ശേഷി തെളിയിച്ച നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്.
''ചരിത്രപരമായ ദൗത്യങ്ങള്‍ വരുമ്പോഴെല്ലാം, ഓരോ തവണയും മിഗ്-21 ത്രിവര്‍ണ്ണ പതാകയുടെ ബഹുമാനം വര്‍ദ്ധിപ്പിച്ചു. അതുകൊണ്ട് ഈ വിടവാങ്ങല്‍ നമ്മുടെ കൂട്ടായ ഓര്‍മ്മകളുടെയും ദേശീയ അഭിമാനത്തിന്റെയും ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും മികവിന്റെയും കഥ എഴുതിയ ആ യാത്രയുടെയും വിടവാങ്ങലാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1960-കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ വ്യോമസേനയെ ജെറ്റ് യുഗത്തിലേക്ക് എത്തിച്ച റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനത്തിന്റെ ഓപ്പറേഷന്റെ പരിസമാപ്തിയാണ് ഈ ചടങ്ങ് അടയാളപ്പെടുത്തിയത്. നമ്പര്‍ 23 സ്‌ക്വാഡ്രണ്‍ 'പാന്തേഴ്‌സി'ന്റെ ഭാഗമായിരുന്ന അവസാനത്തെ മിഗ്-21 വിമാനങ്ങള്‍ക്കാണ് ഔപചാരികമായ യാത്രയയപ്പ് നല്‍കിയത്. എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിംഗ് 'ബാദല്‍ 3' എന്ന കോള്‍ സൈനില്‍ സ്‌ക്വാഡ്രണ്‍്‌റെ അവസാന പറക്കല്‍ നടത്തി.
ഐഎഎഫിന്റെ എലൈറ്റ് സ്‌കൈഡൈവിംഗ് ടീമായ 'ആകാശ് ഗംഗ' 8,000 അടി ഉയരത്തില്‍ നിന്ന് ചാടി നടത്തിയ അതിഗംഭീര പ്രകടനമാണ് ഈ വലിയ പരിപാടിയില്‍ നടന്നത്. തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ ഉള്‍പ്പെട്ട 'ബാദല്‍', നാല് വിമാനങ്ങള്‍ ഉള്‍പ്പെട്ട 'പാന്തര്‍' ഫോര്‍മേഷനുകളിലെ ഗംഭീരമായ ഫ്‌ലൈപാസ്റ്റും നടന്നു. സൂര്യകിരണ്‍ എയറോബാറ്റിക് ടീം അതിമനോഹരമായ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെച്ച് കാണികളെ ആകര്‍ഷിച്ചു. വിരമിക്കുന്ന ജെറ്റിന് വ്യോമാഭിവാദ്യം ചെയ്യുന്നതിന് മുമ്പ് എയര്‍ വാരിയര്‍ ഡ്രില്‍ ടീം കൃത്യതയോടെ പ്രകടനം നടത്തി. മുന്‍ ഐഎഎഫ് മേധാവികളായ എസ് പി ത്യാഗി, ബി എസ് ധനോവ, ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടെ നിരവധി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഐഎഎഫില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ സൂപ്പര്‍സോണിക് പോര്‍വിമാനമായിരുന്നു മിഗ്-21. പോരാട്ട ശേഷി വര്‍ദ്ധിപ്പിക്കാന്‍ 870-ല്‍ അധികം വിമാനങ്ങള്‍ സേന സ്വന്തമാക്കി. പതിറ്റാണ്ടുകളോളം സേനയുടെ നട്ടെല്ലായി വര്‍ത്തിച്ച ഈ വിമാനങ്ങള്‍ 1965, 1971 വര്‍ഷങ്ങളിലെ പാകിസ്ഥാനുമായുള്ള യുദ്ധങ്ങളിലും 1999-ലെ കാര്‍ഗില്‍ പോരാട്ടത്തിലും 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിലും നിര്‍ണായക പങ്ക് വഹിച്ചു.
എങ്കിലും, വര്‍ഷങ്ങളായി നിരവധി അപകടങ്ങളില്‍ പെട്ടതിന്റെ പേരില്‍ വിമാനത്തിന് സുരക്ഷാ ആശങ്കകളുടെ ഒരു ചരിത്രം കൂടിയുണ്ട്. എന്നിരുന്നാലും, ഐഎഎഫിന്റെ വിശ്വസ്തമായ ഈ പോര്‍വിമാനം ചരിത്രത്തില്‍ മായാതെ നിലനില്‍ക്കും.
തന്റെ ആറ് പതിറ്റാണ്ടിലെ യാത്രയെക്കുറിച്ച് ഐഎഎഫ് അടുത്തിടെ 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ സംഗ്രഹിച്ചത് ഇങ്ങനെയാണ്: ''ആറ് പതിറ്റാണ്ടിലെ സേവനം, ധൈര്യത്തിന്റെ എണ്ണമറ്റ കഥകള്‍, ഒരു രാജ്യത്തിന്റെ അഭിമാനം ആകാശത്തേക്ക് വഹിച്ച യുദ്ധവീരന്‍.''
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
