/kalakaumudi/media/media_files/2025/09/03/puih-2025-09-03-09-33-37.jpg)
ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നവംബറോടെയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. കാര്യങ്ങള്‍ ഉടന്‍ തന്നെ പഴയപടിയാകുമെന്നും വാര്‍ഷിക ആഗോള നിക്ഷേപക സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാരത്തെ തികച്ചും ഏകപക്ഷീയമായ ബന്ധം എന്ന് ട്രംപ് വിശേഷിപ്പിച്ചതിനു തൊട്ട് പിന്നാലെയാണ് പീയുഷ് ഗോയലിന്റ പ്രതികരണം.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടര്‍ന്ന് അധിക തീരുവ ചുമത്തിയത് ഉള്‍പ്പെടെ നില്‍ക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കായുള്ള അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച് പ്രതിസന്ധി നില്‍ക്കുന്നുണ്ട്.
തുടര്‍ ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല. കരാര്‍ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നവംബറോടെയുണ്ടാകുമെന്ന് അറിയിക്കുന്നത്.
ഓഗസ്റ്റ് ഏഴ് മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ നിലവിലുണ്ട്, കൂടാതെ റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിന് പിഴയായി പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.
അതേസമയം ഇന്ത്യക്കെതിരെ വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ലോകത്ത് ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനാവാത്ത സാഹചര്യമെന്ന് ഹാര്‍ലി ഡേവിഡ്സണ്‍ കമ്പനിയെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു.
തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും രംഗത്തെത്തിയിരുന്നു. ജനാധിപത്യ രാജ്യമെന്ന നിലയില്‍ റഷ്യയെക്കാളും ചൈനയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോടെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ഇരുരാജ്യങ്ങള്‍ക്കും തീര്‍ക്കാനുള്ളതേ ഉള്ളൂ എന്നാണ് സ്‌കോട്ട് ബെസന്റെ പ്രതികരണം.