റാഞ്ചി: നീറ്റ് യു.ജി. ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. ഝാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് മുഖ്യസൂത്രധാരനായ അമൻ സിങ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. പരീക്ഷയിൽ കൃത്രിമം നടത്താനായി ഇയാൾ 27 വിദ്യാർഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ.
കൂടാതെ ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പൾ ഇസാൻ ഉൾ ഹഖ്, പരീക്ഷാ സെൻറർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കമുള്ളവരും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്കൂളിൽ നിന്നായിരുന്നു ചോദ്യപേപ്പർ ചോർന്നത്. ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പലിനെയും പരീക്ഷാ സെൻറർ സൂപ്രണ്ടിനെയുമടക്കം സി ബി ഐ അറസ്റ്റ് ചെയ്തത്.
ജൂൺ 23-നാണ് സിബിഐ സംഭവത്തിൽ കേസെടുത്തത്. 27-നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാർ, മഹാരാഷ്ട്ര, ഹരിയാണ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ. കേസെടുത്തത്. മേയ് അഞ്ചിന് നടത്തിയ പരീക്ഷയിലാണ് വ്യാപക ക്രമക്കേട് നടന്നതായി ആരോപണമുയർന്നത്.