
നേപ്പാൽ വിമാനാപകടം ,കോഴിക്കോട് വിമാനാപകടം
ന്യൂഡൽഹി: 18 പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ വിമാനാപകടത്തിനു പിന്നാലെ വീണ്ടും ചർച്ചയായി ടേബിൾ ടോപ്പ് റൺവേ. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനമാണ് കർന്നത്.അപകടത്തിൽ വിമാനം പൂർണമായി കത്തിനശിച്ചു.ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ ശൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ടേക്ക് ഓഫിൻ്റെ സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപെടുകയായിരുന്നു.ടേബിൾ ടോപ് എയർപോർട്ടാണ് ത്രിഭുവൻ.റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായത്. ഇപ്പോഴിതാ നേപ്പാളിലെ വിമാനാപകടത്തിന് പിന്നാലെ ടേബിൾ ടോപ് റൺവേയുടെ അപകട സാധ്യതകളെ കുറിച്ച് വീണ്ടും ചർച്ചയാകുകയാണ് .
ടേബിൾ ടോപ് എന്നുവെച്ചാൽ 'മേശപ്പുറം'. ചില വിമാനത്താവളങ്ങളിലെ ഒരു മേശയുടെ മുകളിലെ പ്രതലം പോലെ, ചുറ്റുപാടിൽ നിന്ന് ഉയർന്നു നിൽക്കുന്ന റൺവേ ആണുണ്ടാവുക. ഇവയെ വിളിക്കുന്ന സാങ്കേതിക പദമാണ് ടേബിൾടോപ്പ് റൺവേ എന്നത്. കുന്നിൻമുകളിലെ ഭൂമി നിരത്തിയെടുത്തുണ്ടാക്കുന്ന ഇത്തരം റൺവേകൾക്ക് നാല് ചുറ്റുമുള്ള പ്രദേശം താഴ്ചയുള്ള സ്ഥലമായിരിക്കും. പൈലറ്റിന്റെ കണക്കുകൂട്ടലുകൾ, അല്പമൊന്നു തെറ്റിയാൽ തീന്മേശയിൽ നിന്ന് പാത്രം താഴെ വീഴുമ്പോലെ വിമാനവും താഴേക്ക് മൂക്കും കുത്തി നിലംപതിക്കും.
ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങളിൽ ടേബിൾ ടോപ്പ് റൺവേകളുണ്ട്.ഷിംല, കോഴിക്കോട്, മംഗലാപുരം, ലെങ്പൊയി (മിസോറാം), പാക്യോങ് (സിക്കിം) എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്.ഇതിൽ കേരളത്തിലെയും മംഗളൂരുവിലെയും വിമാനത്താവളങ്ങളിൽ മുമ്പ് വലിയ അപകടങ്ങളുണ്ടായിട്ടുണ്ട്. 2010 മെയ് 22 ന് ദുബായിൽ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 812 വിമാനം ലാൻഡിംഗിനിടെ തകർന്ന് ആറ് ജീവനക്കാരടക്കം 158 യാത്രക്കാർക്കാണ് ജീവൻ നഷ്ടമായത്.
പത്ത് വർഷത്തിന് ശേഷം, 2020 ഓഗസ്റ്റ് 7-ന് മറ്റൊരു ടേബിൾ-ടോപ്പ് റൺവേയും മറ്റൊരു ദുരന്തത്തിന് കാരണമായി. കൊവിഡ് പാൻഡെമിക് മൂലം ഒറ്റപ്പെട്ടുപോയ ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള വന്ദേ ഭാരത് മിഷൻ്റെ ഭാഗമായിരുന്നു ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള(കരിപ്പൂർ) എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. ടേബിളിന് മുകളിലെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം താഴേയ്ക്ക് പതിച്ച് തകരുകയായിരുന്നു. 19 യാത്രക്കാരും രണ്ട് പൈലറ്റുമാരും മരിച്ച അപകടത്തിൽ 169 പേർ രക്ഷപ്പെട്ടിരുന്നു.
സിവിൽ ഏവിയേഷൻ റെഗുലേറ്റർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടേബിൾ-ടോപ്പ് എയർപോർട്ടുകളുടെ ആനുകാലിക അവലോകനങ്ങൾ നടത്തുന്നതായി 2022-ൽ, ഡിജിസിഎയിലെ ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അപ്രതീക്ഷിത അപകടങ്ങൾ തടയുകയും ഇത്തരം വിമാനത്താവളങ്ങളിൽ ലാൻഡിംഗ് കുറയ്ക്കുന്നതിനുള്ള വഴികൾ തേടുകയുമാണ്.ഈ അവലോകനത്തിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മോശം വിമാന യാത്രാ സുരക്ഷാ റെക്കോർഡുള്ള നേപ്പാളിൽ പോലും ടേബിൾ ടോപ്പ് റൺവേകൾ കാരണം അപകടങ്ങളുണ്ടായതായി മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മെയ് 27 ന്, അത്തരമൊരു റൺവേയുള്ള സോലുഖുംബുവിലെ ടെൻസിംഗ്-ഹിലാരി വിമാനത്താവളത്തിൽ ഒരു ചരക്ക് വിമാനം തകർന്നുവീണിരുന്നു.
അപകട സാധ്യത ഏറെയായതിനാൽ തന്നെ പൈലറ്റിന്റെ ഭാഗത്തു നിന്ന് വലിയ ശ്രദ്ധയും സാങ്കേതിക തികവും ആവശ്യമുണ്ട് ടേബിൾ ടോപ് ലാൻഡിങ്ങുകൾക്ക്. ഉയർന്നപേയ് ലോഡും വേണ്ടത്ര 'സ്ലോ ഡൌൺ ഡിസ്റ്റൻസും' ഇല്ലാതെ ടേബിൾ ടോപ്പ് റൺവേകളിൽ വിമാനത്തെ ഹാൾട്ടിലേക്ക് കൊണ്ടുവരിക പ്രയാസമാണ്. കോഴിക്കോട് വിമാനത്താവളത്തിലെ റൺവേയുടെ നീളമെന്നത് 2,860m ആണ്. മംഗലാപുരം വിമാനത്താവളത്തിലേതിനേക്കാൾ വെറും 400m മാത്രം അധികം. ഇവിടെ വീതി കൂടിയ ബോഡിയുള്ള വിമാനങ്ങൾ ലാൻഡ് ചെയ്യുന്നത് അപകട സാധ്യത കൂടിയ ഒരു പ്രവൃത്തിയാണ്.
മോശം കാലാവസ്ഥക്ക് കാരണമുണ്ടാകുന്ന പ്രയാസങ്ങൾക്ക് പുറമേ, ഇങ്ങനെയുള്ള ലാൻഡിങ്ങുകളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷനുണ്ടാകാനും സാധ്യതയുണ്ടാവുമെന്നതിനാൽ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്റെ ഭാഗത്തുനിന്നും തികഞ്ഞ ശ്രദ്ധ ആവശ്യമുണ്ട്. റൺവേയ്ക്ക് ശരിക്കും ഉള്ളതിൽ കൂടുതൽ നീളം തോന്നിക്കുന്ന പ്രതിഭാസമാണ് ഈ 'ഒപ്റ്റിക്കൽ ഇല്ല്യൂഷൻ' എന്ന് പറയുന്നത്.