മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേരാനിരുന്ന കേന്ദ്ര യോഗം മാറ്റിവെച്ചു. ഡൽഹിയിൽ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണ് മാറ്റിയത്. പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ചായിരുന്നു യോഗം. യോഗം മാറ്റിയതിൻ്റെ കാരണം കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് കേരളത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി യോഗം മാറ്റിെവക്കാൻ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതെന്നാണ് സൂചന. ഇന്നലെ ഉച്ചയോടെയാണ് യോഗം മാറ്റിെവച്ചതായി അറിയിപ്പു ലഭിച്ചത്. എന്നാൽ, ഇതറിയാതെ യോഗത്തിൽ പങ്കെടുക്കാൻ കേരള സർക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലെ രൂപകല്പന, ഗവേഷണ വിഭാഗം ചീഫ് എൻജിനിയർ പ്രിയേഷ്, ഡയറക്ടർ ശ്രീദേവി എന്നിവർ ഡൽഹിയിലെത്തി.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ നീക്കവും അനുവദിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് സുപ്രീംകോടതി വിധിക്കെതിരാവുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അത് മറികടന്ന് തീരുമാനമെടുത്താൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകളും രംഗത്തെത്തി.
കേരള- തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ കർഷകർ മാർച്ച് നടത്തി. പെരിയാർ വൈഗ ഇറിഗേഷൻ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ലോവർ ക്യാമ്പിൽ നിന്നും കേരളത്തിലേക്ക് മാർച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എത്താൽ മുല്ലപ്പെരിയാറിന്റെ ശില്പിയായ ജോൺ പെന്നി ക്വക്കിൻ്റെ സ്മാരകത്തിന് മുമ്പിൽ പോലീസ് മാർച്ച് തടഞ്ഞു.