തിരുനാവായയില്‍ നടക്കുന്ന മഹാ കുംഭ മേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് റവന്യൂ വകുപ്പ്

18 മുതല്‍ ഫെബ്രുവരി 3 വരെ നിശ്ചയിച്ചിരുന്ന കുംഭമേളയായ മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങളാണ് തടഞ്ഞത്. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് കാരണം വിശദമാക്കാതെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉത്സവ നടപടികള്‍ തടഞ്ഞതെന്ന് സംഘാടകര്‍ ആരോപിക്കുന്നു

author-image
Vineeth Sudhakar
New Update
IMG_1491

മലപ്പുറം: മലപ്പുറം: തിരുനാവായയില്‍ നടക്കുന്ന മഹാമാഘ ഒരുക്കങ്ങള്‍ തടഞ്ഞ് റവന്യൂ വകുപ്പ്. ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ നിശ്ചയിച്ചിരുന്ന കുംഭമേളയായ മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങളാണ് തടഞ്ഞത്. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് കാരണം വിശദമാക്കാതെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉത്സവ നടപടികള്‍ തടഞ്ഞതെന്ന് സംഘാടകര്‍ ആരോപിക്കുന്നു.കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് നേരത്തെ തന്നെ അപേക്ഷ നല്‍കി അനുമതി ചോദിച്ചിരുന്നു എന്നാണ് സംഘാടകര്‍ പറയുന്നത്. ശേഷമാണ് ഒരുക്കങ്ങള്‍ ആരംഭിച്ചത്. കലക്ടര്‍, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ എന്നിവര്‍ പരിപാടിയുടെ രക്ഷാധികാരികളായിരിക്കെ ആണ് ഒരുക്കങ്ങള്‍ തടഞ്ഞതെന്നും സംഘാടകര്‍ പറയുന്നു.ഭാരതപ്പുഴ കയ്യേറി അനുമതിയില്ലാതെ പാലം നിര്‍മിക്കുന്നതും പുഴയിലേക്ക് ജെസിബി ഇറക്കി പുഴ നിരപ്പാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയത് കേരള നദീതീര സംരക്ഷണ നിയമം 2021ന്റെ ലംഘനമാണെന്നും കുറ്റകരവും പിഴയും ചുമത്താവുന്ന കുറ്റമാണെന്നും സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതായും വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോയില്‍ വ്യക്തമാക്കി.

ജൂന അഖാഡയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകര്‍. ജൂന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിയ്ക്കാണ് കുംഭമേളയുടെ പ്രധാന ഉത്തരവാദിത്വം. ഗോകര്‍ണ്ണംമുതല്‍ കന്യാകുമാരിവരെയുള്ള പഴയ കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തു കിടക്കുന്ന തിരുനാവായയില്‍ പൂര്‍വ്വകാലംമുതലേ നടന്നിരുന്ന മാഘമകമഹോത്സവം തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.