ഡല്‍ഹിയില്‍ പദ്ധതിയിട്ടത് ഹമാസ് മോഡല്‍ ആക്രമണം; ഡ്രോണും കണ്ടെത്തി

മുഖ്യപ്രതിയെന്ന് വിലയിരുത്തപ്പെടുന്ന ഉമറുമായി ചേര്‍ന്ന് ഡാനിഷ് ഭീകരാക്രമണം ആസൂത്രണം ചെയ്ന്നതിരുന്നതായാണ് വിവരം. ചാവേര്‍ ആക്രമണത്തിന് തയ്യറായിരിക്കാന്‍ ഉമര്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

author-image
Biju
New Update
drone 3

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഭാഗമായ ഒരാളെ കൂടി എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഹമാസ് മോഡലിലുള്ള ആക്രമണത്തിനാണ് ഭീകരര്‍ പദ്ധതിയിട്ടതെന്നാണ് വിവരം.

കശ്മീര്‍ സ്വദേശിയായ യാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ഡ് സ്വദേശിയായ പ്രതി ആക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചകരില്‍ ഒരാളായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യപ്രതിയെന്ന് വിലയിരുത്തപ്പെടുന്ന ഉമറുമായി ചേര്‍ന്ന് ഡാനിഷ് ഭീകരാക്രമണം ആസൂത്രണം ചെയ്ന്നതിരുന്നതായാണ് വിവരം. ചാവേര്‍ ആക്രമണത്തിന് തയ്യറായിരിക്കാന്‍ ഉമര്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഡ്രോണുകളില്‍ രൂപമാറ്റം വരുത്തിയും റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചും ഡാനിഷ് ഭീകരാക്രമണങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കിയിരുന്നതായി എന്‍ഐഎ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് ദിവസം മുന്‍പ് ഇയാളെ ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഡല്‍ഹി പോലീസ്, ജമ്മു കശ്മീര്‍ പൊലീസ്, ഹരിയാണ പോലീസ്, ഉത്തര്‍പ്രദേശ് പൊലീസ്, മറ്റ് കേന്ദ്ര യൂണിറ്റുകള്‍ എന്നിവയുമായി ഏകോപിപ്പിച്ച് പഴുതടച്ച അന്വേഷണമാണ് എന്‍ഐഎ നടത്തുന്നത്. ആസൂത്രണം, സാധനസാമഗ്രികള്‍ എത്തിക്കല്‍, ഫണ്ടിങ് എന്നിവ ഉള്‍പ്പെടെ, ആക്രമണത്തിന് പിന്നിലെ വലിയ ശൃംഖലയെ കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതേസമയം, ഞായറാഴ്ച ഡാനിഷിന്റെ പിതാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു.