ഒട്ടാവ: ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻറാണെന്ന ആരോപണം ആവർത്തിച്ച് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് കാനഡ ആസ്ഥാനമായ കേബിൾ പബ്ലിക് ആഫേഴ്സ് ചാനലിന് (സി.പി.എ.സി) നൽകിയ അഭിമുഖത്തിൽ മെലാനി വ്യക്തമാക്കി.
കനേഡിയർ ഭരണകൂടത്തിൻറെ നിലപാട് വ്യക്തമാണ്.രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുക തന്നെ ചെയ്യും. കനേഡിയൻ മണ്ണിൽ കനേഡിയൻ പൗരനെ ഇന്ത്യൻ ഏജൻറ് കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും മെലാനി ജോളി കൂട്ടിച്ചേർത്തു.
2023 ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിൽ വെച്ചാണ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്. നിജ്ജാറിൻറെ വധത്തിന് പിന്നിൽ ‘ഇന്ത്യൻ സർക്കാറിൻറെ കരങ്ങളാണെ’ന്ന വെളിപ്പെടുത്തൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെൻറിൽ നടത്തുകയും ചെയ്തു. ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തകരുകയും ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാരെ കനേഡിയൻ പൊലീസ് കഴിഞ്ഞ വെള്ളിയാഴ്ച പിടികൂടിയിരുന്നു. കരൻ പ്രീത് സിങ്, കമൽ പ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് പിടിയിലായത്. വിദ്യാർഥികളായി കാനഡയിൽ എത്തിയ പ്രതികളെ എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണിതെന്ന് കാനഡ ആസ്ഥാനമായ സി ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.