more lapses in neet exam conduct
ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ കൂടുതൽ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തൽ. പരീക്ഷ നടന്ന കേന്ദ്രങ്ങളിൽ പലയിടങ്ങളിലും സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് പരീക്ഷാ ദിവസം പരിശോധന നടത്തിയ ഏജൻസിയുടെ പുതിയ കണ്ടെത്തൽ.മാത്രമല്ല ചോദ്യപേപ്പർ സൂക്ഷിച്ച സ്റ്റോർ റൂമിൽ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടന്ന 399 കേന്ദ്രങ്ങളിൽ 186-ലും സിസിടിവി ഉണ്ടായിരുന്നില്ലെന്നതാണ് പുറത്തുവരുന്ന വിവരം.മാത്രമല്ല 68 കേന്ദ്രങ്ങളിൽ സ്ട്രോങ്ങ് റൂം സംവിധാനവും ഉണ്ടായിരുന്നില്ല. പരീക്ഷാ ദിവസമായ മെയ് അഞ്ചിന് സന്ദർശനം നടത്തിയ ഏജൻസി ജൂൺ 16-നാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
അതെസമയം നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.വിഷയം ഉന്നതതല സമിതി പരിശോധിക്കുമെന്നും എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഏത് ഉന്നതരായാലും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കരുത്.അവരുടെ കഷ്ടപ്പാടിനെ വിലകുറച്ച് കാണരുത്. കള്ളപ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണം. നീറ്റ് , നെറ്റ് വിഷയങ്ങൾ വ്യത്യസ്തമാണ്. നെറ്റ് ചോദ്യപേപ്പർ ടെലഗ്രാമിൽ വന്നതായി വിവരം കിട്ടി. ബിഹാർ സർക്കാർ ചില വിവരങ്ങൾ നൽകിയിട്ടുണ്ട്. നെറ്റ് പരീക്ഷ റദ്ദാക്കി. അതിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂൺ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരിൽ രണ്ടുപേർ മാത്രം മുഴുവൻ മാർക്ക് നേടിയപ്പോൾ ഇത്തവണ 67 പേർക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതിൽ ഏഴു പേർ ഒരേ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികതയാണ് വിവാദത്തിന് അടിസ്ഥാനമായതും അന്വേഷണത്തിലേക്ക് നീണ്ടതും.
23 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ കേരളത്തിൽ നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സർക്കാർ-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500ൽ താഴെ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവർക്ക് മുന്നിൽ വലിയ ചോദ്യ ചിഹ്നമാണ്.