/kalakaumudi/media/media_files/qQ0Dze0cFOc0pWD0WYf6.jpg)
ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യമില്ല. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഇടക്കാല ജാമ്യം വേണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. അറസ്റ്റും റിമാൻഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നൽകിയ ഹർജികളിൽ സുപ്രീം കോടതി നോട്ടീസയച്ചു.
പത്ത് ദിവസത്തിനകം സിബിഐ മറുപടി നൽകണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. സിബിഐയുടെ മറുപടി കൂടി ലഭിച്ച ശേഷം കേസിൽ സുപ്രീംകോടതി വാദം കേൾക്കും. നേരത്തെ രണ്ട് ഹർജികളും ഡൽഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അരവിന്ദ് കെജ്‌രിവാൾ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്.
ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടുണ്ട്. എന്നാൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നേടിയാലേ കെജ്‌രിവാളിന് ജയിൽ മോചിതനാകാനാകൂ. ജൂൺ 26നാണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്.