ജമ്മു കശ്മീരില്‍ ജയ്‌ഷെ ഭീകരരുടെ ആക്രമണ ഭീഷണി; കനത്ത സുരക്ഷ

ഡല്‍ഹി, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശിലെ അയോധ്യ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ജയ്‌ഷെ ഭീകരര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്ന് നേരത്തേ നല്‍കിയിരുന്ന മുന്നറിയിപ്പുകളുടെ തുടര്‍ച്ചയായാണ് നിലവിലെ മുന്നറിയിപ്പ്.

author-image
Biju
New Update
kash

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിനു പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ കശ്മീരില്‍ വ്യാപക ജാഗ്രതാ നിര്‍ദേശം നല്‍കി. പുല്‍വാമയിലും ചെങ്കോട്ടയിലും ഉപയോഗിച്ചതിനു സമാനമായി വാഹനത്തില്‍ ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ കശ്മീര്‍ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. 

ഡല്‍ഹി, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശിലെ അയോധ്യ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ജയ്‌ഷെ ഭീകരര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്ന് നേരത്തേ നല്‍കിയിരുന്ന മുന്നറിയിപ്പുകളുടെ തുടര്‍ച്ചയായാണ് നിലവിലെ മുന്നറിയിപ്പ്. പരിചിതമല്ലാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നിലയില്‍ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് ചെക്ക് പോയിന്റുകളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 

2019 ല്‍ പുല്‍വാമയില്‍ സൈനികവ്യൂഹം സഞ്ചരിക്കുന്നതിനിടെയാണ് ജയ്‌ഷെ ഭീകരര്‍ ചാവേറാക്രമണം നടത്തിയത്. മാരുതി എക്കോ കാറില്‍ ഐഇഡി ഘടിപ്പിച്ചായിരുന്നു സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഭീകരര്‍ ഇടിച്ചു കയറ്റിയത്. 40 സിആര്‍പിഎഫ് ജവാന്‍മാരാണ് അന്ന് വീരമൃത്യു വരിച്ചത്.