ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ നാളെ അവതരിപ്പിച്ചേക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ മുന്‍ നിയമമന്ത്രി കിരണ്‍ റിജിജു അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടും.ഇതിനുള്ള ജെപിസി അംഗങ്ങളെ നാളെ പ്രഖ്യാപിച്ചേക്കും.
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനായുള്ള ( 129-ാം ഭരണഘടനാ ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധി സംബന്ധിച്ച ഭേദഗതി ബില്‍ എന്നിവയാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുക. ഈ ഇരു ബില്ലുകൾക്കും കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.ബില്ലുകൾ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചു സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) വിടും. ബില്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയെ ലോക്‌സഭ സ്പീക്കറാണ് പ്രഖ്യാപിക്കുക.
ജെപിസിയിലേക്കുള്ള നോമിനികളെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ദേശിക്കാം. സഭയിലെ അംഗബലം കണക്കിലെടുത്താകും അംഗങ്ങളെ ഉള്‍പ്പെടുത്തുക. സംയുക്ത പാര്‍ലമെന്ററി സമിതി അംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തും. ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പ് ബിൽ 2034 മുതല്‍ പ്രാബല്യത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള തീരുമാനത്തെ നിയമ പരമായി നേരിടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു.ഈ നീക്കം ഇന്ത്യയിൽ പ്രായോഗികമല്ല വൺ നേഷൻ നോ ഇലക്ഷൻ എന്ന ലക്ഷ്യമാണ് ബിജെപിക്ക്.ഭരണഘടനാ ചർച്ചയിൽ പ്രധാനമന്ത്രി ലോക്സഭയിൽ നടത്തിയ പ്രസംഗം മുൻകാല പ്രസംഗങ്ങളുടെ ആവർത്തനം മാത്രമാണെന്ന് വേണുഗോപാൽ പറഞ്ഞു.