ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ ഹാഷിം മൂസ പാക് സൈന്യത്തിന്‍റെ ഭാഗമായിരുന്നുവെന്ന് അന്വേഷണ സംഘം. സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സില്‍ പാര കമാന്‍ഡറായിരുന്നു ഹാഷിം മൂസ. പാക്കിസ്ഥാനി ഭീകരസംഘടനയായ ലഷ്കറെ തയ്ബയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ് മൂസ.
കശ്മീരില്‍ പുറത്തുനിന്നുള്ളവര്‍ക്കും സുരക്ഷാഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം നടത്താനുള്ള ദൗത്യവുമായാണ് ലഷ്കര്‍ ഹാഷിം മൂസയെ കശ്മീരിലേക്ക് വിട്ടത്. പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ ഭാഗമായ ഇയാളെ കശ്മീര്‍ ദൗത്യത്തിനായി ലഷ്കറിന് അനുവദിച്ചതാകാം എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതോടെ പഹല്‍ഗാം സംഭവത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് കൂടുതല്‍ വ്യക്തമായി.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രാദേശിക സഹായം നല്‍കിയതിന് അറസ്റ്റിലായ 15 കശ്മീരികളില്‍ നിന്നാണ് അതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീരില്‍ നേരത്തെ നടന്ന പല ഭീകരാക്രമണങ്ങളിലും മൂസയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. 2024 ഒക്ടോബറിൽ ഗന്ദർബാലിലെ ഗഗൻഗീറിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് ഇതരസംസ്ഥാനക്കാരും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ളയിലെ ബുട്ടപത്രിയിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെയും രണ്ട് ആർമി പോർട്ടർമാരുടെയും മരണത്തിന് കാരണമായ ഭീകരാക്രമണത്തിലും മൂസയ്ക്ക് ബന്ധമുണ്ട്.
ഹാഷിം മൂസ ഒരുവര്‍ഷമായി കശ്മീരിലുണ്ടെന്ന് നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നു. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരില്‍ തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞവരില്‍ ഒരാളാണ് ഹാഷിം മൂസ. ആസിഫ് ഫൗജി, ഹാഷിം മൂസ എന്ന സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരുള്‍പ്പെട്ട അഞ്ചംഗ സംഘമാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്. സംഘത്തിലെ രണ്ടുപേരുടെ രേഖാചിത്രം കൂടി പൊലീസ് പുറത്തുവിട്ടു.