/kalakaumudi/media/media_files/2025/05/16/xe7hflJ1O0pqbdtQn1kO.png)
കണ്ണൂർ: കേരളത്തിലെ തീവണ്ടികളിലെ ഭക്ഷ്യസുരക്ഷയുടെ മേൽനോട്ടത്തിന് റെയിൽവേ നിയമിച്ചത് രണ്ടുപേരെ മാത്രം. ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ മേൽനോട്ടം വഹിക്കേണ്ടത് 350 കിലോമീറ്ററിലെ ആരോഗ്യസുരക്ഷ. യാത്രയ്ക്കൊപ്പംതന്നെ പ്രാധാന്യമേറിയ ആഹാരശൃംഖലയെയാണ് റെയിൽവേ നിസ്സാരമായെടുക്കുന്നത്. മംഗളൂരുമുതൽ പാലക്കാടുവരെ (350 കിമീ) 200 ഓളം ആഹാര സ്റ്റാളുകളും അത്രതന്നെ തീവണ്ടി സർവീസുമുണ്ട്. ഇവയിലെ ആരോഗ്യസുരക്ഷയും ഭക്ഷണ ഗുണനിലവാരവും ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യണം. തിരുവനന്തപുരം ഡിവിഷനിലെ 358 കിലോമീറ്റർ നോക്കാനും ഒരാൾ മാത്രം.
ആരോഗ്യസുരക്ഷ റെയിൽവേ രേഖകളിൽ കൃത്യമാണ്. എന്നാൽ തീവണ്ടികളിലെ ആഹാരവിതരണക്കാരെ 'വൃത്തിയാക്കാൻ' റെയിൽവേയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പകൽവണ്ടികളിലടക്കം ആഹാരവിതരണം പാളിയതും ഇവരുടെ വൃത്തിയില്ലായ്മ കാരണമാണ് അംഗീകൃത റസ്റ്ററന്റുകളിൽനിന്ന് ഭക്ഷണം വാങ്ങൽ, അവ വൃത്തിയും വെടിപ്പുമായി തീവണ്ടികളിൽ നൽകൽ എന്നിവ റെയിൽവേ നിയമാവലിയിൽ പ്രധാനമാണ്. അതിൽ പലതും അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ഉദ്യേഗസ്ഥർ തന്നെ പറയുന്നു. മംഗളൂരു, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ വലിയ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ബേസ് കിച്ചണിൽ ആഹാരം എത്തിച്ചാണ് തീവണ്ടികളിൽ വിൽക്കുന്നത്. അവിടങ്ങളിലെ പരിശോധന കൃത്യമായി നടക്കാറില്ല.പ്രധാന സ്റ്റേഷനുകൾക്ക് കീഴിൽ റെയിൽവേയ്ക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരുണ്ട്. പ്ലാറ്റ്‌ഫോം സ്റ്റാളുകൾക്കൊപ്പം തീവണ്ടിയിലെ പരിശോധനയും ഇവർ നടത്തുന്നുണ്ടെന്ന് റെയിൽവേ പറയുന്നു.