/kalakaumudi/media/media_files/2024/10/25/dOkTtYHSdZQLrP7pMnQW.jpeg)
മുംബൈ: ഇ-കൊമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി. ലഭ്യമാക്കുന്നതിൽ നവംബർ ഒന്നുമുതൽ താത്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികൾ. വാണിജ്യസന്ദേശങ്ങൾ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താൻ സംവിധാനമുണ്ടാകണമെന്നതുൾപ്പടെ ടെലികോം നിയന്ത്രണ അതോറിറ്റിയുടെ(ട്രായ്) നിർദേശങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിലാണിത്.
സന്ദേശങ്ങൾ അയക്കുന്ന കമ്പനികൾ അവരുടെ യു.ആർ.എലും (യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ) തിരിച്ചുവിളിക്കാനുള്ള നമ്പറും ടെലികോം ഓപ്പറേറ്റർമാർക്ക് നൽകണം. ഇവ ടെലികോം ഓപ്പറേറ്ററുടെ ബ്ലോക്ക് ചെയിൻ അധിഷ്ടിത ഡിസ്ട്രിബ്യൂഷൻ ലെഡ്ജർ പ്ലാറ്റ്ഫോമിൽ ശേഖരിക്കും.
സന്ദേശങ്ങൾ അയക്കുമ്പോൾ നൽകുന്ന വിവരങ്ങളും ബ്ലോക്ക് ചെയിൻ ശൃംഖലയിലുള്ള വിവരങ്ങളും യോജിച്ചാലേ സന്ദേശങ്ങൾ ഉപഭോക്താവിന് കൈമാറൂ. പല ബാങ്ക്-ധനകാര്യ സ്ഥാപനങ്ങളും ടെലിമാർക്കറ്റിങ് കമ്പനികളും ഇ-കൊമേഴ്സ് കമ്പനികളും ട്രായ് നിർദേശപ്രകാരമുള്ള സാങ്കേതികക്രമീകരണം ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് ടെലികോം സേവന കമ്പനികൾ പറയുന്നു. സമയപരിധി രണ്ടുമാസത്തേക്കുകൂടി നീട്ടിനൽകണമെന്ന് കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
