കൊല്ലപ്പെട്ടത് 100ലേറെ ഭീകരർ, സാധാരണ പൗരന്മാരിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല; പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ്

പാകിസ്ഥാന് നേരെയുണ്ടായ ആക്രമണം അഭിമാനത്തിൻ്റെ കൂടി പ്രശ്നമായിരുന്നു. വളരെ ചെറിയ ആഘാതമേ മറ്റ് പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ളൂവെന്നും രാജ് നാഥ് സിം​ഗ് പറഞ്ഞു.

author-image
Anitha
New Update
kjeijasnas

ഡൽഹി : പാകിസ്ഥാനുള്ളിലെ ക്യാമ്പുകളിൽ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ശത്രുവിന് ചിന്തിക്കാൻ കഴിയാത്ത വിധമാണ് തിരിച്ചടി നൽകുന്നത്. സേനകളുടെ പ്രകടനത്തിൽ അഭിമാനമുണ്ട്. പാകിസ്ഥാന് നേരെയുണ്ടായ ആക്രമണം അഭിമാനത്തിൻ്റെ കൂടി പ്രശ്നമായിരുന്നു. വളരെ ചെറിയ ആഘാതമേ മറ്റ് പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ളൂവെന്നും രാജ് നാഥ് സിം​ഗ് പറഞ്ഞു.

ഉന്നം തീവ്രവാദ കേന്ദ്രങ്ങളായിരുന്നു. ലക്ഷ്യം കൃത്യമായിരുന്നു. കൊല്ലപ്പെട്ട 100 ലേറെ പേർ ഭീകരർ ആണ്. സാധാരണ പൗരന്മാരിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല. പാകിസ്ഥാനിലെയും, പാക് അധീന കശ്മീരിലെയും തീവ്രവാദ ക്യാമ്പുകളാണ് തകർത്തത്. പ്രകോപനം ഉണ്ടായാൽ തിരിച്ചടി കനത്തതായിരിക്കും. ആവർത്തിച്ച് പറയുകയാണ്. ക്ഷമ പരീക്ഷിക്കരുത്. കഴിഞ്ഞ രാത്രിയിലും ശക്തമായ തിരിച്ചടി നൽകിയെന്നും രാജ് നാഥ് സിം​ഗ് പറഞ്ഞു.

അതേസമയം, ലഡാക്കിൽ ഡ്രോണുകൾക്ക് നിരോധനമേർപ്പെടുത്തി. ലഡാക്കിലെ ലേ ജില്ലയിലാണ് ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. സുരക്ഷാകാരണങ്ങൾ മുൻനിർത്തി ഡ്രോണുകളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരും. 

അതേസമയം, പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണ ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാ​ഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു.

ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തു‌ടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി.

ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.

ആക്രമണങ്ങൾക്ക് പിന്നാലെ ജനങ്ങൾ ആശങ്കയിലാണ്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്. അതിർത്തി പൂർണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. ജോധ്പൂർ, കിഷൻഗഡ്, ബിക്കാനീർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ മെയ് 9 വരെ നിർത്തിവച്ചിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. ഗംഗാനഗറിൽ നിന്ന് റാൻ ഓഫ് കച്ച് വരെ സുഖോയ്-30 എംകെഐ ജെറ്റുകൾ വ്യോമ പട്രോളിംഗ് നടത്തുന്നുണ്ട്. ബിക്കാനീർ, ശ്രീ ഗംഗാനഗർ, ജയ്സാൽമീർ, ബാർമർ ജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകുകയും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. പൊലീസുകാരുടെയും റെയിൽവേ ജീവനക്കാരുടെയും അവധികൾ റദ്ദാക്കി.

അതിർത്തി ഗ്രാമങ്ങളും ജാഗ്രതയിലാണ്. ഒഴിപ്പിക്കൽ പദ്ധതികളും നിലവിലുണ്ട്. അതിർത്തിക്കടുത്തുള്ള ആന്റി-ഡ്രോൺ സംവിധാനങ്ങളും സജീവമാക്കി. ജയ്സാൽമീറിലും ജോധ്പൂരിലും അർദ്ധരാത്രി മുതൽ പുലർച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു.

പഞ്ചാബിൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിലെ സംഘർഷം കാരണം മുഖ്യമന്ത്രി ഭഗവന്ത് മൻ എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. 

pakisthan Defence Minister Rajnath Singh