മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം; ഗ്രാമങ്ങള്‍ കത്തിച്ചു, കര്‍ഫ്യൂ

നാഗ കുക്കി യുവാക്കള്‍ തമ്മില്‍ നടന്ന ചെറിയ വാക്കുതര്‍ക്കമാണ് സംസ്ഥാനത്തെ വീണ്ടും കലാപ സാഹചര്യത്തിലേക്ക് തള്ളിവിട്ടത്. ഉഖ്രുലിലെ ലിറ്റാന്‍ ഗ്രാമത്തില്‍ നാഗ യുവാവിനെ കുക്കികള്‍ മര്‍ദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാത്രിയോടെ കലാപമായി മാറിയത്

author-image
Biju
New Update
manipur 3

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി നാഗാ സംഘര്‍ഷം രൂക്ഷമാകുന്നു. ഉഖ്രുലില്‍ രാത്രി നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇന്ന് കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകള്‍ക്ക് നാഗകള്‍ തീയിട്ടു. പിന്നാലെ കുക്കി സായുധസംഘങ്ങള്‍ വെടിയുതിര്‍ത്തു. ഉപമുഖ്യമന്ത്രി ലോസി ദിഖോയുടെ സന്ദര്‍ശനത്തിനിടെയാണ് വീണ്ടും സംഘര്‍ഷം. സംഘര്‍ഷം നിയന്ത്രിക്കാന്‍ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

നാഗ കുക്കി യുവാക്കള്‍ തമ്മില്‍ നടന്ന ചെറിയ വാക്കുതര്‍ക്കമാണ് സംസ്ഥാനത്തെ വീണ്ടും കലാപ സാഹചര്യത്തിലേക്ക് തള്ളിവിട്ടത്. ഉഖ്രുലിലെ ലിറ്റാന്‍ ഗ്രാമത്തില്‍ നാഗ യുവാവിനെ കുക്കികള്‍ മര്‍ദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് രാത്രിയോടെ കലാപമായി മാറിയത്. രാത്രി നടന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. വെടിവെപ്പും കല്ലേറും ഉണ്ടായി. 25 വീടുകള്‍ക്ക് തീയിട്ടു. ഇതില്‍ ഭൂരിപക്ഷവും നാഗവിഭാഗക്കാരുടെ വീടുകളായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തല ഇടപെടലും ആരംഭിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ മുഖ്യമന്ത്രി യും നാം ഖേംചന്ദ് സന്ദര്‍ശിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രി ലോസി ദിഖോ ലിറ്റാനില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുന്നതിനിടെയാണ് കുക്കി മേഖലയില്‍ വ്യാപക ആക്രമണം നടന്നത്. ഉച്ചയോടെ നാഗകള്‍ കുക്കികളുടെ വീടുകള്‍ക്ക് തീയിട്ടു. 

പലരും ഗ്രാമം വിട്ട് പലായനം ചെയ്തു. കുക്കി ഗ്രാമത്തിലേക്ക് കടന്ന നാഗകള്‍ക്ക് നേരെ കുക്കി സായുധസംഘങ്ങള്‍ വെടിവെച്ചു. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ സുരക്ഷാസേന വിന്യസിച്ചു. കൂടുതല്‍ ആക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി യുമാന്‍ ഖേംചന്ദ് സിങ് അഭ്യര്‍ത്ഥിച്ചു. സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കൂടുതല്‍ സേന സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചു തുടങ്ങി. പ്രശ്‌നം പരിഹരിക്കാന്‍ ഇരു വിഭാഗം നേതാക്കളെയും ഉള്‍പ്പെടുത്തി യോഗം ചേരാനാണ് ആലോചന.