ഉള്ളുലച്ച് വെടിയേറ്റ് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വാക്കുകള്‍

കല്ലും ചെളിയും നിറഞ്ഞ, കുതിരകള്‍ക്ക് പോലും നടക്കാന്‍ ബുദ്ധിമുട്ടുള്ള, ഇടതൂര്‍ന്ന് പൈന്‍മരങ്ങള്‍ നില്‍ക്കുന്നതാണ് പഹല്‍ഗാമില്‍ നിന്ന് ബൈസരണ്‍വാലിയിലേക്കുള്ള വഴി. മുകളിലെത്തിയാല്‍ 'മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന പുല്‍മൈതാനം.

author-image
Biju
New Update
gsdfgfg

കൊച്ചി: ഏതു മനുഷ്യനും പകച്ചു പോകുന്ന സമയമായിരുന്നു അത്. എന്നാല്‍ നിസ്സഹായതയും വേദനയും ഉള്ളിലൊതുക്കി തന്റെ 6 വയസ്സുകാരായ ഇരട്ടക്കുട്ടികളുമായി ആരതി താഴേക്ക് ഓടിയിറങ്ങിയത് 5 കിലോമീറ്ററാണ്. പിന്നില്‍ അച്ഛന്‍ എന്‍.രാമചന്ദ്രന്‍ വെടിയേറ്റു മരിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യം, തങ്ങള്‍ തിരിച്ചുവരുന്നതു കാത്തിരിക്കുന്നതു മുന്‍പ് ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയയായിട്ടുള്ള അമ്മ. അച്ഛന്റെ ഭൗതികദേഹം വീട്ടിലെത്തിക്കണം എന്നതിനു പുറമെ അമ്മയെയും തന്റെ കുഞ്ഞുമക്കളെയും അടക്കം സുരക്ഷിതരായി വീട്ടിലെത്തിക്കണം എന്നതായിരുന്നു ആരതിക്ക് മുന്നിലുള്ള വെല്ലുവിളി. അല്ലെങ്കിലും തന്റെ തൊട്ടടുത്ത് അച്ഛന്‍ വെടിയേറ്റ് ജീവന്‍ വെടിയുന്നത് കണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ മക്കളുമായി ഓടാന്‍ ഒരുങ്ങിയപ്പോഴേ ആരതി കാര്യങ്ങള്‍ മനസില്‍ തീരുമാനിച്ചിരുന്നു. 

കല്ലും ചെളിയും നിറഞ്ഞ, കുതിരകള്‍ക്ക് പോലും നടക്കാന്‍ ബുദ്ധിമുട്ടുള്ള, ഇടതൂര്‍ന്ന് പൈന്‍മരങ്ങള്‍ നില്‍ക്കുന്നതാണ് പഹല്‍ഗാമില്‍ നിന്ന് ബൈസരണ്‍വാലിയിലേക്കുള്ള വഴി. മുകളിലെത്തിയാല്‍ 'മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന പുല്‍മൈതാനം. കുതിരപ്പുറത്ത് ആണെങ്കില്‍ പോലും മുക്കാല്‍ മണിക്കൂറോളം സമയമെടുക്കും ഒരു ഭാഗത്തേക്ക് സഞ്ചരിക്കണമെങ്കില്‍. പുല്‍മൈതാനത്ത് വിനോദ സഞ്ചാരികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അതൊക്കെ ചെയ്ത് ഫോട്ടോ എടുക്കുക എന്നതായിരുന്നു രാമചന്ദ്രന്റെയും കുടുംബത്തിന്റെയും ലക്ഷ്യം. കാലിന് ബുദ്ധിമുട്ടുള്ളതിനാല്‍ ഭാര്യ ഷീല അവര്‍ക്കൊപ്പം പോയില്ല. പുല്‍മൈതാനിയിലേക്കുള്ള കവാടം കടന്നു വൈകാതെ തന്നെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.

സംഭവിക്കുന്നത് എന്ത് എന്ന് മനസിലാക്കാന്‍ കൂടി കഴിയാത്ത വേഗത്തിലായിരുന്നു ആരതിക്ക് അച്ഛനെ നഷ്ടപ്പെട്ടത്. ആ ശരീരത്തില്‍ കെട്ടിപ്പിടിച്ച് കരയുമ്പോള്‍ 'അമ്മാ, ലെറ്റ്‌സ് മൂവ്' എന്ന കുട്ടികളുടെ നിലവിളിയാണ് ആരതിയെ ഉണര്‍ത്തിയത്. പിന്നീട് കുട്ടികളേയും വാരിയെടുത്ത് താഴേക്ക് കുതിക്കുകയായിരുന്നു. വഴിയറിയില്ല. കുതിരകള്‍ നടന്നിരുന്നതിന്റെ അടയാളം നോക്കിയായിരുന്നു നടപ്പ്. ഇതിനിടെ ആരതിക്കും കുട്ടികള്‍ക്കും ചെരിപ്പുകളും നഷ്ടപ്പെട്ടിരുന്നു. അര മണിക്കൂറോളം ദുര്‍ഘടമായ വഴിയിലൂടെ അതിവേഗം താഴേക്ക് ഓടിയിറങ്ങിക്കഴിഞ്ഞപ്പോഴാണ് ഫോണിന് റേഞ്ച് കിട്ടിയത്. ഡ്രൈവറെ വിളിച്ച് വിവരം പറഞ്ഞു. ഒടുവില്‍ താഴെയെത്തി. അവിടെയുള്ള ഒരു ഹോട്ടലിന്റെ ലോബിയിലാണ് അവരെ ഇരുത്തിയത്.

അമ്മയോട് എങ്ങനെ കാര്യങ്ങള്‍ പറയും എന്നതായിരുന്നു അടുത്ത ആശങ്ക. ഒടുവില്‍ ആക്രമണം ഉണ്ടായെന്നും അച്ഛന് പരുക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമുള്ള കാര്യങ്ങള്‍ അമ്മയെ ധരിപ്പിച്ചു. ഭീകരര്‍ എത്ര പേരുണ്ടായിരുന്നു തുടങ്ങി സുരക്ഷാ ഏജന്‍സികളുടെ ചോദ്യങ്ങള്‍ക്കും ഇതിനിടെ മറുപടി നല്‍കണമായിരുന്നു. അതിനിടയില്‍ ഒരു കാര്യം ആരതി അതിവേഗം ചെയ്തു. ഹോട്ടല്‍ മുറിയിലെ ടി.വിയുടെ കേബിള്‍ കണക്ഷന്‍ കട്ട് ചെയ്യിച്ചു, അമ്മ വാര്‍ത്തകള്‍ കാണാതിരിക്കാന്‍. ആരതിക്ക് ഇതിനിടെ മുസാഫിര്‍, സമീര്‍ എന്നീ 2 ഡ്രൈവര്‍മാരുടെ സഹായം കിട്ടി. മോര്‍ച്ചറിയില്‍ പോകാനും മൃതദേഹം തിരിച്ചറിയുമാനുമൊക്കെ ഒരു സഹോദരിയോടെന്ന പോലെ തന്നെ സഹായിച്ചത് ഇവരാണെന്നാണ് ആരതി പറഞ്ഞത്. 

മോര്‍ച്ചറിയുടെ വെളിയില്‍ വെളുപ്പിനെ 3 മണി വരെയാണ് ആരതി നിന്നത്. അപ്പോഴും അച്ഛന്‍ മരിച്ച കാര്യം അമ്മയെ അറിയിച്ചിട്ടില്ല. വെളുപ്പിനെ വീണ്ടും ആശുപത്രിയിലേക്ക്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കുന്നു. അച്ഛനേയും തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നു എന്നാണ് അമ്മയോട് പറഞ്ഞത്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവരുണ്ട്. എന്നാല്‍ സാധാരണ യാത്രക്കാര്‍ ഇരിക്കുന്നിടത്ത് അമ്മയ്‌ക്കൊത്ത് ഇരിക്കാനാണ് ആരതി തീരുമാനിച്ചത്. ഒരു കാര്യം കൂടി ചെയ്തു, അമ്മ ഇരിക്കുന്നിടത്തുള്ള ടിവിയും വിമാനത്താവള അധികൃതരോട് പറഞ്ഞ് ഓഫ് ചെയ്യിച്ചു. ഒടുവില്‍ കൊച്ചിയില്‍ വിമാനമിറങ്ങിക്കഴിഞ്ഞപ്പോള്‍ മാത്രമാണ് ആരതിയും അവിടെ കാത്തിരുന്ന സഹോദരന്‍ അരവിന്ദും ചേര്‍ന്ന് അമ്മയോട് അച്ഛന്റെ വിയോഗവാര്‍ത്ത അറിയിക്കുന്നത്.

kashmir attack today