/kalakaumudi/media/media_files/2025/04/24/ugYwSMHodUMuUEdER5Ps.jpg)
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സേനാവിന്യാസം കൂട്ടിക്കൊണ്ടുള്ള പാക്കിസ്ഥാന്‍ പ്രകോപനത്തിനു പിന്നാലെ സെന്‍ട്രല്‍ സെക്ടറില്‍ വന്‍ വ്യോമാഭ്യാസവുമായി ഇന്ത്യ. റഫാല്‍, സുഖോയ്30, എംകെഐ എന്നീ യുദ്ധവിമാനങ്ങള്‍ പങ്കെടുക്കുന്ന 'ആക്രമണ്‍' എന്ന പേരിലെ വ്യോമാഭ്യാസമാണ് ഇന്ത്യ നടത്തുന്നത്.
രാജ്യത്തെ രക്ഷിക്കാന്‍ സേന സജ്ജമാണെന്നു പാക്കിസ്ഥാന്‍ ഉച്ചയ്ക്കു പ്രതികരിച്ചിരുന്നു. പിന്നാലെ പഞ്ചാബിലെ ഫിറോസ്പുര്‍ അതിര്‍ത്തിയില്‍ നിന്ന്, നിയന്ത്രണരേഖ മുറിച്ചുകടന്നുവെന്നാരോപിച്ച് ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതിനു പിന്നാലെയാണ് പാക്ക് പ്രകോപനത്തിന് വ്യോമ അഭ്യാസവുമായി ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്.
ഭീകരര്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇന്ന് ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ഭീകരര്‍ക്ക് കഴിയില്ലെന്നും എന്തു മാര്‍ഗമാണോ വേണ്ടത് അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പിന്നാലെ, സുരക്ഷായോഗം ചേര്‍ന്ന പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ്, യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഷിംല കരാര്‍ റദ്ദാക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ സേനയെ പ്രകോപിപ്പിക്കുന്ന നീക്കങ്ങളുണ്ടായത്.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ നാവികസേനയുടെ ഏറ്റവും പുതിയ തദ്ദേശീയ യുദ്ധക്കപ്പലായ ഐഎന്‍എസ് സൂറത്തില്‍ ഇന്ത്യ ആയുധ പരീക്ഷണം നടത്തിയിരുന്നു. മധ്യദൂര ഉപരിതലവ്യോമ മിസൈല്‍ സംവിധാനം (എംആര്‍സാം) ഉപയോഗിച്ച് 'സീ സ്‌കിമിങ്' മിസൈലുകളെ തകര്‍ക്കുന്ന പരീക്ഷണമാണ് വിജയം കണ്ടത്. അറബിക്കടലായിരുന്നു പരീക്ഷണവേദി. തിരിച്ചടിക്ക് സജ്ജമാണെന്ന സന്ദേശമാണ് നല്‍കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.