ഡൽഹി : പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ വിദേശ, പ്രതിരോധ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. വലിയ രീതിയിൽ വ്യാജ പ്രചാരണങ്ങൾ പാകിസ്ഥാൻ തുടരുകയാണ്. ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിച്ച് തകർത്തുവെന്ന തരത്തിൽ പാക് മാധ്യമങ്ങളടക്കം പ്രചാരണം നടത്തുന്നുണ്ട്. പാകിസ്ഥാൻ ഇപ്പോഴും ജനവാസമേഖലകളിൽ തുടർച്ചയായി ആക്രമണം നടത്തുന്നു എന്ന പ്രചാരണം വ്യാജമാണ്. ഇന്ത്യൻ ഊർജ ഇടനാഴിയും പവർ ഗ്രിഡും നിർവീര്യമാക്കിയെന്ന തരത്തിലുള്ള പ്രചാരണവും അടിസ്ഥാനരഹിതമാണ്.
ശ്രീ അമൃത്സർ സാഹിബിന് നേരെ ആക്രമണം നടത്തിയത് ഇന്ത്യ തന്നെയെന്ന പാക് പ്രസ്താവന തെറ്റാണ്. ഇന്ത്യൻ മിസൈലുകൾ അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തിയെന്നും വ്യാജ പ്രചാരണം നടത്തുന്നു. അഫ്ഗാനിൽ കഴിഞ്ഞ കുറച്ച് കാലമായി ആക്രമണം നടത്തിയത് ആരെന്ന് അവർക്ക് തന്നെ അറിയാം എന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നും കേണൽ സോഫിയ ഖുറേഷി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവർ ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജമ്മു കശ്മീരിലും പഞ്ചാബിലും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ മതകേന്ദ്രങ്ങൾ പാകിസ്ഥാൻ ആക്രമിക്കുന്നുണ്ട് എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആളില്ലാ ചെറു വിമാനങ്ങൾ, സായുധ ഡ്രോണുകൾ, ലോയിറ്ററിംഗ് മെഷിനുകൾ, ഫൈറ്റർ ജെറ്റുകൾ എന്നിവ ജനവാസമേഖലകളെയും സൈനികത്താവളങ്ങളെയും ഒരു പോലെ ലക്ഷ്യമിട്ടിരുന്നു. പല തവണ വ്യോമാതിർത്തി ഭേദിച്ചെത്തിയായിരുന്നു ആക്രമണങ്ങൾ. ശ്രീനഗർ മുതൽ നല്യ വരെ 26 ഇടങ്ങളിൽ വ്യാപക ആക്രമണങ്ങൾ. ഉദ്ധംപൂർ, പഠാൻകോട്ട്, ആദംകോട്ട്, ഭുജ് എന്നിവയായിരുന്നു പാകിസ്ഥാന്‍റെ ഉന്നം. പഞ്ചാബിലെ പല വ്യോമത്താവളങ്ങൾക്കും നേരെ പുലർച്ചെ 1.40-ന് ശേഷം മിസൈലാക്രമണമുണ്ടായി. ഇതിന് തിരിച്ചടി മാത്രമാണ് ഇന്ത്യ നൽകിയത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.