pannun murder plot no reliable evidence russia refutes us allegations against india
മോസ്കോ: ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെയുള്ള അമേരിക്കയുടെ ആരോപണങ്ങൾക്കെതിരെ റഷ്യ.സംഭവത്തിൽ ഇതുവരെ യുഎസ് വിശ്വാസയോഗ്യമായ വിവരങ്ങളോ തെളിവോ പുറത്തുവിട്ടിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു.
ഇന്ത്യയിലെ ആഭ്യന്തര രാഷ്‌ട്രീയ സാഹചര്യങ്ങളെ അസന്തുലിതമാക്കാനും ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ശ്രമമാണ് അമേരിക്കയുടേതെന്ന് മരിയ സഖറോവ വിമർശിച്ചു.തെളിവ് ഇല്ലാത്ത സ്ഥിതിക്ക് ആരോപണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചോ ദേശീയതയെ കുറിച്ചോ കേവല അറിവ് പോലും ഇല്ലാതെയാണ് അമേരിക്ക നിരന്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.ഇന്ത്യ ഒരു രാജ്യമാണെന്ന് പോലും കരുതാതെ ആഭ്യന്തര കാര്യങ്ങളിൽ തലയിടുകയാണ് അമേരിക്കയെന്നും റഷ്യ വിമർശിച്ചു.
ഇന്ത്യക്ക് പുറമേ മറ്റ് രാജ്യങ്ങൾക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതും മരിയ സാഖാറെ വിമർശിച്ചു.ആഭ്യന്തര, അന്താരാഷ്‌ട്ര കാര്യങ്ങളിൽ അമേരിക്കയുടെ കടന്നുകയറ്റം അതിരുവിടുകയാണെന്നും അവർ തുറന്നടിച്ചു.കഴിഞ്ഞ വർഷം പന്നൂനിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും അതിൽ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയെ യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റാരോപിതനാക്കിയിരുന്നു.
ഖാലിസ്ഥാൻ ഭീകരനായ പന്നൂനിനെ കൊലപ്പെടുത്താൻ ഇന്ത്യൻ ഉദ്യോഗസ്ഥനൊപ്പം ചേർന്ന് പദ്ധതി തയ്യാറാക്കിയെന്ന് ആയിരുന്നു ആരോപണം. പിന്നാലെ കഴിഞ്ഞ നവംബറിലാണ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റോ ഉദ്യോഗസ്ഥനെ പേര് ഉൾപ്പെടുത്തി വാഷ്ംഗ്ടൺ പോസ്റ്റിൽ വാർത്ത നൽകിയത്.പിന്നാലെ രൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. അനാവശ്യവും അടിസ്ഥാന രഹിതവുമായ ആരോപണം എന്നാണ് വിദേശകാര്യമന്ത്രാലയം രൂക്ഷമായി പ്രതികരിച്ചത്. തീവ്രവാദ കുറ്റം ചുമത്തി ഇന്ത്യ തിരയുന്ന പന്നൂന് യുഎസിന്റെയും കാനഡയുടെയും ഇരട്ട പൗരത്വമുണ്ട്.