/kalakaumudi/media/media_files/3Hmv53gLoWaQfzgsaKHO.jpg)
arvind kejriwal
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി.അറസ്റ്റിലായി ജയിലിൽ കഴിയുന്ന കെജ്രിവാൾ സർക്കാർ ഉത്തരവിറക്കുന്നത് തടയണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വിഷയത്തിൽ ഉടൻ കോടതി ഇടപെടൽ വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.സാമൂഹിക പ്രവർത്തകൻ സുർജിത് സിങ്ങ് യാദവ് ആണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ടാണ് കെജ്രിവാൾ ഉത്തരവാണ് പുറത്തിറക്കിയത്.കെജ്രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാൽ ലഫ്. ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങൾക്ക് വിരുദ്ധമാണ്. വ്യാജമായി കെട്ടിചമച്ചതാണോ എന്നതിൽ അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല മൊഹല്ല ക്ലിനിക്കുകളിൽ എത്തുന്ന ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചുവെന്നും ഇത് പരിഹരിക്കാൻ നടപടിയെടുക്കാൻ കെജ്രിവാൾ നിർദ്ദേശം നൽകിയതായും എഎപി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് അറിയിച്ചിരുന്നു.ഡൽഹിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‍രിവാൾ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.
ഇതോടെ, കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. അറസ്റ്റിലായിട്ടും ഡൽഹി മുഖ്യമന്ത്രിയായി തുടരാനുള്ള കെജ്‌രിവാളിൻറെ നീക്കം അദ്ദേഹത്തിൻറെ അത്യാഗ്രഹമാണ് ഇത് കാണിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ഹർഷവർദ്ധൻ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലാണ്. ധാർമികമായി രാജിവെച്ച് മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കണം. അരവിന്ദ് കെജ്‌രിവാൾ ഇപ്പോഴും തൻറെ സ്ഥാനത്ത് തുടരുന്നത് അദ്ദേഹം അത്യാഗ്രഹിയാണെന്നും തൻറെ അരക്ഷിതാവസ്ഥ കാരണം കസേര ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നതുമാണ് കാണിക്കുന്നതെന്നും ഹർഷവർദ്ധൻ പറഞ്ഞു.