ഭീകരാക്രമണത്തെത്തുടർന്ന് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ നിലയിൽ
ശ്രീനഗർ: തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനുനേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയതായി ജമ്മു കശ്മീർ പോലീസ്. ശിവ്ഖോരി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോയ ബസ്സിന് നേര്‍ക്ക് ജൂൺ ഒൻപതിനായിരുന്നു ഭീകരാക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ഒമ്പത് തീർത്ഥാടകർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തെത്തുടർന്ന് ബസ് മലയിടുക്കിലേക്ക് മറിഞ്ഞു. റിയാസി ജില്ലയിലുള്ള പൗണിയിലെ തെര്യത്ത് ഗ്രാമത്തിൽ വൈകീട്ട് ആറുമണിയോടെയായിരുന്നു ആക്രമണം നടന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേസ് തുടക്കത്തിൽ ഭീകരവിരുദ്ധ സേനയും പിന്നീട് ദേശീയ അന്വേഷണ ഏജൻസിയും ഏറ്റെടുക്കുകയായിരുന്നു. മൂന്നാം മോദി സർക്കാർ അധികാരമേൽക്കുന്ന ദിവസം തന്നെയായിരുന്നു ആക്രമണമെന്നതിനാൽ അതീവജാഗ്രതയോടെയായിരുന്നു ആഭ്യന്തരമന്ത്രാലയം കണക്കിലെടുത്തത്.