പീയുഷ് ഗോയൽ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിര്‍മലാ സീതാരാമനും ഓഹരി വിപണിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി മുതിർന്ന ബിജെപി നേതാവ് പീയുഷ് ഗോയൽ. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം താങ്ങാൻ കഴിയാത്തതുകൊണ്ടാണ് രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നായിരുന്നു പീയുഷ് ഗോയലിന്റെ പ്രതികരണം.
‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനേറ്റ പരാജയത്തിൽനിന്ന് രാഹുലിന് ഇതുവരെ പുറത്തുവരാനായിട്ടില്ല. നിക്ഷേപകരെ കബളിപ്പിക്കാനാണ് രാഹുൽ ഇപ്പോൾ ശ്രമിക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരിക്കുകയാണ്. വലിയ വളർച്ചയുള്ള സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ലോകം തന്നെ അംഗീകരിക്കുന്നു. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് മോദി വ്യക്തമാക്കിയിട്ടുണ്ട്’’– പീയുഷ് ഗോയൽ പറഞ്ഞു. ഓഹരി വിപണിയില്‍ ബിജെപി നേതാക്കള്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്നും ഇത് ഓഹരി കുംഭകോണമാണെന്നുമായിരുന്നു രാഹുലിന്റെ ആരോപണം.