വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് തത്വത്തിൽ ധാരണ, പിയൂഷ് ഗോയൽ യുഎസ് വാണിജ്യ പ്രതിനിധിയുമായി ചര്‍ച്ച നടത്തി

എസ് ജയശങ്കറും പിയൂഷ് ഗോയലും അമേരിക്കയില്‍ നടത്തിയ ചർച്ചകൾ ഫലപ്രദമെന്ന് സർക്കാർ വൃത്തങ്ങൾ. ജയശങ്കർക്കും മാർക്കോ റൂബിയോയ്ക്കുമിടയിൽ തുറന്ന ചർച്ച നടന്നു

author-image
Devina
New Update
piyushgoyal

ദില്ലി: എസ് ജയശങ്കറും പിയൂഷ് ഗോയലും അമേരിക്കയില്‍ നടത്തിയ ചർച്ചകൾ ഫലപ്രദമെന്ന് സർക്കാർ വൃത്തങ്ങൾ. ജയശങ്കർക്കും മാർക്കോ റൂബിയോയ്ക്കുമിടയിൽ തുറന്ന ചർച്ച നടന്നു എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.

 ചർച്ച നല്ല അന്തരീക്ഷത്തിലായിരുന്നു. ഇരു രാജ്യങ്ങളെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ തുടർചർച്ചകൾ നടത്തും. പിയൂഷ് ഗോയൽ യുഎസ് വാണിജ്യ പ്രതിനിധി ജയ്മിസൺ ഗ്രീയറുമായും ചർച്ച നടത്തി.

വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് തത്വത്തിൽ ധാരണയായി എന്നാണ് വിവരം. അധിക തീരുവ, എച്ച്1 ബി വിസ തുടങ്ങിയ വിഷയങ്ങൾ രണ്ടു കൂടിക്കാഴ്ചകളിലും ഉയർന്നു എന്ന് സൂചന.

അമേരിക്കൻ പ്രതിനിധി കഴിഞ്ഞ 16 ന് ഇന്ത്യയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് അമേരിക്കയിലെ ചർച്ച. അമേരിക്കന്‍ പ്രതിനിധികളുമായി ഇന്ത്യയിൽ നടന്ന ചർച്ച ഫലപ്രദമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വ്യാപാര കരാറിന്‍റെ തുടർ ചർച്ചകൾക്ക് ഇന്ത്യൻ സംഘത്തെ അമേരിക്ക ക്ഷണിക്കുകയായിരുന്നു.

ട്രംപ്-മോദി സംഭാഷണം കയറ്റുമതി മേഖലയ്ക്ക് ആശ്വാസം

മൈ ഫ്രണ്ട് എന്ന വിശേഷണത്തിൽ നരേന്ദ്ര എന്നാണ് ടെലിഫോൺ സംഭാഷണത്തിന് ശേഷം നരേന്ദ്ര മോദിയെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.

 പ്രധാനമന്ത്രി എന്ന നിലയ്ക്ക് മോദി ഗംഭീരകാര്യങ്ങൾ ചെയ്യുന്നു എന്നും ട്രംപ് കുറിച്ചിരുന്നു. ഇന്ത്യ - അമേരിക്ക തന്ത്രപ്രധാന ബന്ധം മുന്നോട്ടു കൊണ്ടു പോകും എന്നാണ് മോദി അറിയിച്ചത്.

 യുക്രൈൻ സംഘർഷത്തിൽ ട്രംപിന്‍റെ നിലപാടിനെ മോദി പരസ്യമായി പിന്താങ്ങിയതും ശ്രദ്ധേയമായി.

 എന്നാൽ വ്യാപാര കരാർ, താരിഫ് എന്നീ വിഷയങ്ങളിൽ രണ്ടു നേതാക്കളുടെയും കുറിപ്പ് മൗനം പാലിക്കുന്നു. ഇന്നലെ നടന്ന ഇന്ത്യ - അമേരിക്ക ചർച്ചയിൽ വ്യപാര കരാറിനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കാനാണ് ധാരണയിലെത്തിയത്. കാർഷിക ഉത്പന്നങ്ങളിൽ ഇന്ത്യ നിലപാട് മാറ്റിയിട്ടില്ല എന്നാണ് സൂചന.

 ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന ആവശ്യം യു എസ് ആവർത്തിച്ചു. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാം എന്നാണ് ഇന്ത്യ മറുപടി നൽകിയത്.

 അഡീഷണൽ സെക്രട്ടറി രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ മധ്യസ്ഥ സംഘത്തെ അമേരിക്കൻ വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് യു എസിലേക്ക് ക്ഷണിച്ചു.

 അടുത്ത റൗണ്ട് സംഭാഷണത്തിനുള്ള തീയതി ഉടൻ പ്രഖ്യാപിക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതും ഇന്ത്യ അമേരിക്ക കരാറും കൂട്ടിക്കുഴയക്കരുത് എന്നാണ് ഇന്ത്യ ഇന്നലെ നിർദ്ദേശിച്ചത്.

 എന്നാൽ എണ്ണ വാങ്ങുന്നതിനുള്ള ഇരട്ട തീരുവ പിൻവലിക്കുമോ എന്നതിൽ വ്യക്തതതയില്ല. കേന്ദ്ര സർക്കാർ അമേരിക്കയ്ക്ക് കീഴടങ്ങുന്നതിന് എതിരെ പ്രതിഷേധം തുടങ്ങാൻ സി പി എം തീരുമാനിച്ചിരുന്നു.

 എന്തായാലും പ്രധാനമന്ത്രി മോദിക്കും പ്രസിഡന്‍റ് ട്രംപിനും ഇടയിൽ തന്നെ സംഭാഷണം നടന്നത് കയറ്റുമതി മേഖലയ്ക്ക് ആശ്വാസമാകുകയാണ്.