/kalakaumudi/media/media_files/fxxLbArBfmZpgQwuZVC5.jpg)
narendramodi
വാരാണസി: ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ മൂന്നാം വട്ടവും പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 11.40 ഓട് കൂടിയായിരുന്നു അദ്ദേഹം ജില്ലാ കളക്ടറുടെ ഓഫീസില്‍ എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പണ്ഡിറ്റ് ഗംഗേശ്വര്‍ ശാസ്ത്രിയ്ക്ക് ഒപ്പം എത്തിയായിരുന്നു അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക കൈമാറിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രിയ്‌ക്കൊപ്പം എത്തിയിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വാരാണസിയുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്ന മാസ് ഡയലോഗുമായാണ് പ്രധാനമന്ത്രി എത്തിയത്. ഗംഗാ നദിയുടെ ദത്തുപുത്രനാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വീഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രി കാശിയോടുള്ള സ്‌നേഹം വ്യക്തമാക്കിയത്.
2014 ലാണ് ആദ്യമായി കാശിയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നേരിടാന്‍ എത്തിയത്. അന്ന് ഗംഗാ നദി തന്നെ നഗരത്തിലേക്ക് സ്വാഗതം ചെയ്ത പോലെയായിരുന്നു അനുഭവപ്പെട്ടത്. താന്‍ കാശിയില്‍ എത്തി 10 വര്‍ഷം ആകുന്നു. ഇന്ന് ഗംഗാ നദി തന്നെ ദത്തെടുത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
10 വര്‍ഷം കടന്നുപോയി. ഓരോ ദിനം പിന്നിടുമ്പോഴും കാശിയുമായുള്ള തന്റെ ബന്ധം കൂടുതല്‍ കരുത്തുറ്റതായി മാറുകയായിരുന്നു. കാശിയെ ഇന്ന് തന്റെ കാശി എന്നാണ് വിളിക്കാറുള്ളത്. കാശിയുമായി അമ്മ- മകന്‍ ബന്ധമാണ് തനിക്ക് ഉള്ളതെന്നും പ്രധാനമന്ത്രി വിശദമാക്കുന്നുണ്ട്
ഇത് ജനാധിപത്യ സമൂഹമാണ്. ജനങ്ങളില്‍ നിന്നും അനുഗ്രഹം വാങ്ങുന്നത് തുടരും. എന്തിരുന്നാലും രാഷ്ട്രീയത്തിലുപരി തന്റെ കാശിയുമായുള്ള ബന്ധം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമായിരുന്നു പ്രധാനമന്ത്രി നാമനിര്‍ദ്ദേശ പത്രിക പത്രിക സമര്‍പ്പിക്കാനെത്തിയത്. ആരതി പൂജ നടത്തി പ്രധാനമന്ത്രി ശിവഭഗവാന്റെ അനുഗ്രഹം തേടുകയുണ്ടായി.
ക്ഷേത്രനഗരമായ വാരാണസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിറ്റിംഗ് മണ്ഡലമെന്ന നിലയ്ക്കുകൂടിയാണ് പ്രശസ്തമാകുന്നത്. 2009-ല്‍ വിജയിച്ച മുരളീ മനോഹര്‍ ജോഷിയില്‍നിന്ന് ബാറ്റണ്‍ ഏറ്റെടുത്താണ് 2014 മുതലിങ്ങോട്ട്, ഗുജറാത്തിയായ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിക്കാനെത്തുന്നത്. അക്കുറി 3.72 ലക്ഷം വോട്ടിന്റെയും 2019-ല്‍ 4.8 ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ ജയം.
2009 മുതലിങ്ങോട്ട് ബി.ജെ.പി.യെ എതിര്‍ത്ത് മത്സരിക്കുന്നത് ഇപ്പോഴത്തെ യു.പി. പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ്. 2009-ല്‍ അദ്ദേഹം സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു. 2014-ലും 2019-ലും മോദിക്കെതിരേ കോണ്‍ഗ്രസിന്റെയും. മൂന്ന് തിരഞ്ഞെടുപ്പുകളിലും പക്ഷേ, മൂന്നാം സ്ഥാനത്തായി, പഴയ ബി.ജെ.പി. എം.എല്‍.എ.യായിരുന്നു അജയ് റായ്.
ഇത്തവണ മോദിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിന് മുകളിലേക്കെത്തിക്കുമെന്ന് ബി.ജെ.പി.ക്കാരും പത്തുവര്‍ഷത്തെ മോദി ഭരണത്തില്‍ നിരാശയിലായ ജനം ഇത്തവണ മാറിച്ചിന്തിക്കുമെന്ന് അജയ് റായിയും പറയുന്നു. അജയ് റായ് ഇത്തവണ മത്സരിക്കുന്നത് എസ്.പി.-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രതിനിധിയായാണ്. 2019-ല്‍ എസ്.പി.-ബി.എസ്.പി. സഖ്യത്തില്‍ മത്സരിച്ച എസ്.പി. സ്ഥാനാര്‍ഥി രണ്ടാമതെത്തി. ഇക്കുറി ബി.എസ്.പി. തനിച്ച് മത്സരിക്കുന്നുവെന്നതാണ് പ്രത്യേകത.
മുന്നാക്കക്കാരായ ബ്രാഹ്‌മിണ്‍, ഭൂമിഹാര്‍ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള വാരാണസിയില്‍ കോണ്‍ഗ്രസ് അജയ് റായിയില്‍ വിശ്വാസമര്‍പ്പിക്കാനൊരു കാരണം അദ്ദേഹം ഭൂമിഹാര്‍ വിഭാഗക്കാരനാണെന്നതാണ്. അവസാനഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരാണസിയിലെ വോട്ടെടുപ്പ്.
1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയിലെ ചന്ദ്രശേഖര്‍ നേടിയ 66.22 ശതമാനം വോട്ടുകഴിഞ്ഞാല്‍ വാരാണസി മണ്ഡലചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടുനില സ്വന്തമാക്കിയത് 63.62 ശതമാനവുമായി 2019-ല്‍ മോദിയാണ്.