/kalakaumudi/media/media_files/2024/11/15/7FTphft05xcf9vBKy3e1.jpeg)
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ. കൊൽക്കത്ത പോലീസാണ് പോക്സോ കേസിൽ ഗായകനെ അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തെ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് സഞ്ജയിയെ പിടികൂടിയത്.
ജൂൺ മാസത്തിലാണ് സഞ്ജയ് ചക്രബർത്തിയുടെ അറസ്റ്റിലേക്ക് കാരണമായ സംഭവം നടക്കുന്നത്. കൊൽക്കത്തയിലെ യോഗാ ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് സഞ്ജയ് സംഗീതപരിശീലനം നൽകിയിരുന്നു. ഇവിടെവെച്ചാണ് സംഗീത വിദ്യാർത്ഥിയായ 15-കാരിയെ സഞ്ജയ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ക്ലാസ് കഴിഞ്ഞ് ബാക്കി വിദ്യാർത്ഥികളെല്ലാം പോയശേഷമായിരുന്നു പീഡനശ്രമമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം മാനസികമായി സമ്മർദ്ദം അനുഭവിച്ച പെൺകുട്ടിയെ മാതാപിതാക്കൾ കൗൺസിലിംഗിന് കൊണ്ടുപോയിരുന്നു. ഇവിടെവെച്ച് ഡോക്ടറോടാണ് കുട്ടി തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ബെൽഘരിയ പോലീസിൽ പരാതി നൽകി. സംഭവം നടന്നത് ചാരു മാർക്കറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് മാറ്റുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
സഞ്ജയ് ചക്രബർത്തി നവംബർ 18-വരെ പോലീസ് കസ്റ്റഡിയിൽ തുടരും. കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് ആ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളുമായും മറ്റുള്ളവരുമായും സംസാരിക്കാൻ പോലീസ് ഉദ്ദേശിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഗീതജ്ഞനായ പണ്ഡിറ്റ് അജോയ് ചക്രബർത്തിയുടെ സഹോദരൻകൂടിയാണ് സഞ്ജയ്.