ശ്രീകാകുളം ക്ഷേത്ര ദുരന്തം: ക്ഷേത്ര ഉടമയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്തു

ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് പൊലീസ്. ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണം ഇന്ന് മുതല്‍ ആരംഭിക്കും

author-image
Biju
New Update
sreekakulam

വിശാഖപട്ടണം: ആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്ര ദുരന്തത്തില്‍ ക്ഷേത്ര ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് പൊലീസ്. ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണം ഇന്ന് മുതല്‍ ആരംഭിക്കും.

കാസിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഉടമ ഹരി മുകുന്ദ പാണ്ഡയ്‌ക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങാതെ ക്ഷേത്രം നിര്‍മ്മിച്ചെന്നും പൊലീസിനെ അറിയിക്കാതെയാണ് ഉത്സവം സംഘടിപ്പിച്ചത് എന്നും വ്യക്തമായതോടെയാണ് നടപടി. പരിക്കേറ്റ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടെ മരിച്ചവരിലുണ്ട്. 15 പേര്‍ക്ക് പരിക്കേറ്റു. ഉള്‍ക്കൊള്ളാവുന്നതിന്റെ എട്ട് മടങ്ങിലേറെ ആളുകള്‍ ദര്‍ശനത്തിന് എത്തിയതാണ് കാസി ബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദുരന്തത്തിന് വഴിവച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൈമാറും. പരിക്കേറ്റവര്‍ക്ക് അര ലക്ഷം രൂപ വീതവും.