പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി തെലങ്കാന പോലീസ്. ക്ലോഷര്‍ റിപ്പോര്‍ട്ട് ശനിയാഴ്ച തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. രോഹിത് വെമുല പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയല്ലെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെളിവുകള്‍ ഹാജരാക്കാതെയാണ് കുടുംബത്തിൻറെ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.
രോഹിത് വെമുലയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണങ്ങളുടേയോ സാഹചര്യത്തിന്റേയോ തെളിവുകളൊന്നും ലഭ്യമല്ല. അദ്ദേഹത്തിൻറെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നുമാണ് ക്ലോഷര്‍ റിപ്പോര്‍ട്ടിലെ വാദങ്ങൾ. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ആളല്ല താനെന്ന് രോഹിത് വെമുല ബോധവാനായിരുന്നു. മാതാവാണ് സര്‍ട്ടിഫിക്കറ്റ് എത്തിച്ചത്. ഇത് വെളിപ്പെടുന്നത് അക്കാദമിക് ബിരുദങ്ങള്‍ നഷ്ടപ്പെടുത്തുമെന്നതും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നതും രോഹിത്തിൻറെ ഭയമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത്തിന് നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ജീവിതത്തില്‍ തൃപ്തനല്ലായിരുന്നു. കാംപസില്‍ പഠനപ്രവര്‍ത്തനങ്ങളേക്കാള്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലായിരുന്നു ഇടപെട്ടുകൊണ്ടിരുന്നത്. സര്‍വകലാശാലയുടെ തീരുമാനങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കുമായിരുന്നു. എന്നാൽ, അന്ന് സര്‍വകലാശാലയില്‍ നിലനിന്നിരുന്ന സാഹചര്യങ്ങള്‍ മരണത്തിന് കാരണമായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേസമയം, ജാതി തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധനയക്ക് തയ്യാറാണോയെന്ന ചോദ്യത്തോട് രോഹിത്തിന്റെ അമ്മ രാധിക വെമുല മൗനം പാലിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടിൽ പറയുന്നു.