പ്രജ്വൽ രേവണ്ണ
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യ ഹർജി തള്ളി. കസ്റ്റഡി ജൂൺ 10 വരെ നീട്ടി. 3 ലൈംഗിക പീഡന കേസുകൾ നേരിടുന്ന പ്രജ്വലിന്റെ എസ്ഐടി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബെംഗളൂരുവിലെ പ്രത്യേക കോടതി കസ്റ്റഡി വീണ്ടും നീട്ടിയത്. ബുധനാഴ്ച ബെംഗളൂരുവിലെ എബി വാജ്പേയി മെഡിക്കൽ കോളജിൽ എത്തിച്ച് രേവണ്ണയെ 4 മണിക്കൂർ നീണ്ട പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു. ഇതിനു പിന്നാലെ രേവണ്ണയുടെ ശാരീരിക മാനസിക നിലയെ സംബന്ധിച്ച് എസ്ഐടി സംഘം റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഒളിവിൽ പോയ പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണയെ എസ്ഐടിക്ക് കണ്ടെത്താൻ സാധിച്ചില്ല. മേയ് 31ന് ബെംഗളൂരു മജിസ്ട്രേട്ട് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതു മുതലാണ് അറസ്റ്റിനായുള്ള തിരച്ചിൽ വ്യാപകമാക്കിയത്. വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെ ഗൂഡാലോചനയിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയ്ക്കൊപ്പം ഭവാനിയും മുഖ്യപങ്കു വഹിച്ചതായി പൊലീസ് ഹൈക്കോടതിൽ അറിയിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ രേവണ്ണ നിലവിൽ ജാമ്യത്തിലാണ്.