പ്രജ്വല്‍ രേവണ്ണ
ബെംഗളൂരു: എംപി പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോ ദൃശ്യത്തിലുള്ള ലൈംഗികാതിക്രമം നേരിട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയതായി പരാതി. അതിജീവിതയുടെ മകന്‍ ആണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീയെ കണ്ടെത്താനുള്ള തിരച്ചില്‍ നടപടികള്‍ ഊര്‍ജിതമാക്കിയതായി പ്രത്യേക അന്വേഷണസംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രേവണ്ണയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാള്‍ ബലംപ്രയോഗിച്ച് അമ്മയെ കടത്തിക്കൊണ്ടുപോയതായി കാണിച്ച് വ്യാഴാഴ്ച രാത്രിയാണ് മൈസൂരുവിലെ കെ.പി. നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഇരുപതുകാരന്‍ പരാതി നല്‍കിയത്. പ്രജ്വലിൻറെ പിതാവും ജെഡിഎസ് എംഎല്‍എയുമായ എച്ച്.ഡി. രേവണ്ണയുടെ വലംകൈയുമായ സതീഷ് ബബണ്ണ എന്നയാളാണ് അമ്മയെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ എച്ച്.ഡി. രേവണ്ണയ്‌ക്കെതിരേ തട്ടിക്കൊണ്ടുപോകൽ വകുപ്പ് ചുമത്തി കേസെടുത്തു. രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ ചെല്ലാനറിയിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് അമ്മയെ ബബണ്ണ കൂട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പരാതിയില്‍ ആരോപിക്കുന്നു.
കൂടാതെ, വോട്ടെടുപ്പ് ദിനത്തില്‍ അമ്മയെ ബബണ്ണ വീട്ടില്‍ ഇറക്കിയതായും പ്രജ്വലുമായി ബന്ധപ്പെട്ടുള്ള കേസില്‍ പോലീസിനോട് ഒന്നും പറയരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും പറഞ്ഞാൽ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് അന്വേഷണത്തിനെത്തിയാല്‍ ആ വിവരം വിവരം തന്നെ അറിയിക്കണമെന്നും ബബണ്ണ പറഞ്ഞതായി യുവാവ് പരാതിയില്‍ പറയുന്നു.
ഏപ്രില്‍ 29ന് ബബണ്ണ വീണ്ടും വീട്ടിലെത്തുകയും അതിജീവിതയെ ബലമായി മോട്ടോര്‍സൈക്കിളില്‍
കയറ്റി കൊണ്ടുപോകുകയായിരുന്നു. അമ്മയെ തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ട് ബബണ്ണയെ ഫോണില്‍ കുടി ആവശ്യപ്പെട്ടപ്പോൾ പഴയൊരു അടിപിടികേസിൽ തൻറെ അമ്മ പ്രതിയാണെന്ന് തെളിയിക്കുന്ന ഫോട്ടോ കൈവശമുണ്ടെന്നും ഇനി അമ്മയെ ജാമ്യത്തിലെടുക്കാനാണ് ബബണ്ണ പറഞ്ഞതെന്നും യുവാവ് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.