സഭയില്‍ പൊട്ടിത്തെറിച്ച് മോദി

25 കോടി ജനങ്ങളെ ദാരിദ്രത്തില്‍ നിന്ന് കരകയറ്റിയെന്ന് നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി

author-image
Biju
New Update
hdg

Rep.Img

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും തെരഞ്ഞെടുത്ത് ഈ ദൗത്യം ഏല്‍പ്പിച്ചതിന് ജനത്തോട് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി.

വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. ചിലര്‍ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയെന്നും മോദി ചോദിച്ചു. 10 വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നാലു കോടി പാവങ്ങള്‍ക്കാണ് വീട് നല്‍കിയത്. 12 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ മാളിക പണിതുവെന്നും അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. ചിലര്‍ ദരിദ്രരുടെ വീടുകളില്‍ പോയി ഫോട്ടോ സെഷന്‍ നടത്തും. അവര്‍ക്ക് സഭയില്‍ പാവങ്ങളുടെ ശബ്ദം ബോറിങായി അനുഭവപ്പെടും.

ഒരു രൂപ സര്‍ക്കാരില്‍ നിന്നെടുത്താല്‍ 15 പൈസയായിരുന്നു ഗുണഭോക്താക്കളില്‍ എത്തിയിരുന്നത്. ജനത്തിന്റെ പണം ജനത്തിനാണ്. അതാണ് ഈ സര്‍ക്കാരിന്റെ നയം. അവരുടെ സര്‍ക്കാര്‍ ആര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മോദി ചോദിച്ചു. ഇതിനിടെ അദാനി, അംബാനിക്ക് വേണ്ടിയെന്ന് പ്രതിപക്ഷാംഗങ്ങള്‍ പരിഹസിച്ചു. ഇതോടെ സ്പീക്കര്‍ ഇടപെട്ടു. മറുപടി തടസ്സപ്പെടുത്തുന്നതില്‍ പ്രതിപക്ഷത്തോടട് കയര്‍ത്തു. 

അവര്‍ക്ക് വലിയ നിരാശയുണ്ടാകുമെന്നും എന്തെങ്കിലും പറഞ്ഞോട്ടെയെന്നും മോദി മറുപടി നല്‍കി. സാങ്കേതിക വിദ്യയിലൂടെ ഈ സര്‍ക്കാരിന്റെ പദ്ധതികളെ സുതാര്യമാക്കി. രാഷ്ട്രീയ നേട്ടത്തിനായല്ല, എല്ലാം ജനത്തിന് വേണ്ടിയാണ് ചെയ്തത്. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയെയും മോദി പുകഴ്ത്തി. 

പത്ത് വര്‍ഷമായി ഈ സര്‍ക്കാര്‍ അഴിമതി കാണിച്ചുവെന്ന എന്ന വാക്ക് ഒരു മാധ്യമവും എഴുതിയിട്ടില്ല.  ഈ സര്‍ക്കാര്‍ പണം ചെലവാക്കിയത് പാവങ്ങള്‍ക്കുവേണ്ടിയാണ്. സ്വര്‍ണ മാളിക പണിയാന്‍ അല്ല.

സര്‍ക്കാര്‍ പദ്ധതികളെ യൂണിസെഫ് പോലും അംഗീകരിച്ചു. ആദായ നികുതി ഭാരത്തില്‍ നിന്ന് മധ്യവര്‍ഗത്തെ ഒഴിവാക്കി.12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി. പത്ത് വര്‍ഷത്തിനിടെ പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് 12 ലക്ഷമായാണ് ഉയര്‍ത്തിയതെന്നും മോദി പറഞ്ഞു.

narendramodi