/kalakaumudi/media/media_files/2025/03/16/IzjZFna5Awb9t2jtz6AD.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖം പുറത്ത്. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റിലാണ് മൂന്നേകാല്‍ മണിക്കൂറോളം മോദി സംസാരിച്ചത്. മോദിയെന്ന പേരല്ല ഇന്ത്യന്‍ ജനതയാണ് തന്റെ കരുത്തെന്ന് പറഞ്ഞ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ അസാമാന്യ ധീരനെന്ന് വാഴ്ത്തി.
ലോകയുദ്ധങ്ങളിലെല്ലാം സമാധാനം എത്രയും വേഗം പുനസ്ഥാപിക്കപ്പെടും എന്ന് പ്രതീക്ഷിക്കാമെന്നും സമാധാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ വാക്കുകള്‍ ലോകം ശ്രവിക്കുന്നത് ഇത് ഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണായതിനാലാണ്. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞു. ആര്‍എസ്എസിനെയും മൂന്നര മണിക്കൂറിലേറെ നീണ്ട പോഡ്കാസ്റ്റില്‍ പ്രധാനമന്ത്രി പുകഴ്ത്തി.
വിമര്‍ശനം ജനാധിപത്യത്തിന്റെ കാതലാണെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. എല്ലാ വിമര്‍ശനങ്ങളെയും താന്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ 140 കോടി ജനങ്ങളാണ് തന്റെ കരുത്ത്. സമാധാന ശ്രമങ്ങള്‍ക്കുള്ള അവസരം ഉത്തരവാദിത്തത്തോടെയും, സന്തോഷത്തോടെയും ഏറ്റെടുക്കും. മാധ്യമങ്ങളുടെ വിലയിരുത്തലുകളാണ് പലപ്പോഴും ജനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനം നേരിട്ട് കാര്യങ്ങള്‍ മനസിലാക്കുന്നില്ല. മൂന്നാം കക്ഷിയുടെ ഇടപെടലാണ് പലപ്പോഴും കാര്യങ്ങള്‍ പ്രശ്‌നമുള്ളതാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടിക്കാലത്ത് ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് ആദ്യമായി താന്‍ നിരാഹാരം അനുഷ്ഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം കേവലം ഭക്ഷണം ഒഴിവാക്കുന്നതിനപ്പുറം നിരാഹാരത്തിന് പ്രത്യേകതകളുണ്ടെന്ന് മനസിലാക്കി.
ഇതിന് ശേഷം പല പരീക്ഷണങ്ങളിലൂടെ തന്റെ ശരീരത്തെയും മനസിനെയും താന്‍ ശുദ്ധീകരിച്ചു. ജൂണ്‍ മാസം പകുതി മുതല്‍ നവംബര്‍ ദീപാവലി വരെ നാലര മാസത്തോളം താന്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വൃതം നോല്‍ക്കാറുണ്ട്. ഇത് പൗരാണിക കാലം തൊട്ട് ഇന്ത്യയില്‍ ജനങ്ങള്‍ പാലിക്കുന്ന ശീലമാണെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.
മഹാത്മാഗാന്ധിയെ ഒരിക്കലും താനുമായി താരതമ്യപ്പെടുത്താനാകില്ലെന്നും മോദി പറഞ്ഞു. മഹാത്മാ ഗാന്ധി 20ാം നൂറ്റാണ്ടിലെയും മോദി 21ാം നൂറ്റാണ്ടിലെയും പ്രധാന നേതാവാണെന്ന പ്രസ്താവനയോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇനിയുള്ള നൂറ്റാണ്ടുകളിലും ഗാന്ധിജിയുടെ മഹിമ നിലനില്‍ക്കും. ഗാന്ധിജിയിലൂടെ രാജ്യത്തെയും എന്നും ലോകമോര്‍ക്കും. താന്‍ രാജ്യത്തിന്റെ മഹത്വത്തിന് മുന്നില്‍ ഒന്നുമല്ലെന്നും മോദി പറഞ്ഞു.
ഡോണള്‍ഡ് ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തിയാണ്. പരസ്പര വിശ്വാസവും, സുശക്തമായ ബന്ധവും താനും ട്രംപും തമ്മിലുണ്ട്. ഹൗഡി മോദി പരിപാടി മുതല്‍ തനിക്ക് അത് അനുഭവിക്കാന്‍ കഴിഞ്ഞു. പ്രചാരണത്തിനിടെ വെടിയേറ്റപ്പോഴും നിശ്ചയദാര്‍ഢ്യം ട്രംപില്‍ കണ്ടു. ഇന്ത്യ ആദ്യം എന്ന തന്റെ മുദ്രാവാക്യം പോലെയാണ് ട്രംപിന്റെ അമേരിക്ക ആദ്യം എന്ന നയമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രസിഡന്റ് പദവിയില്‍ അല്ലാതിരുന്ന കാലത്തും മോദി നല്ല സുഹൃത്തെന്നാണ് ട്രംപ് പറഞ്ഞത്. പരസ്പരം കാണാതിരുന്ന കാലത്തും ബന്ധം ശക്തമായിരുന്നു. ആദ്യ ഭരണകാലത്തെ ട്രംപിനെയല്ല രണ്ടാം ടേമില്‍ കാണുന്നത്. അദ്ദേഹത്തിനിപ്പോള്‍ കൃത്യമായ പദ്ധതികളുണ്ട്. താന്‍ ഒരു കര്‍ക്കശക്കാരനായ വിലപേശലുകാരനാണെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നില്ല. തന്റെ രാജ്യത്തിന്റെ താത്പര്യമാണ് ട്രംപിന് മുന്നില്‍ അവതരിപ്പിച്ചത്. ഏത് വേദിയിലും രാജ്യതാത്പര്യമാണ് താന്‍ മുന്നോട്ട് വെക്കുന്നത്. ആ ഉത്തരവാദിത്തമാണ് ജനം തന്നെ ഏല്‍പ്പിച്ചത്. തന്റെ രാജ്യമാണ് തന്റെ ഹൈക്കമാന്‍ഡ്.
2014ല്‍ താന്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ ബാധിച്ചിരുന്ന ദുഷ്പ്രവണതകളുടെ വേരറുക്കാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ മുന്‍പ് അനര്‍ഹര്‍ക്കായിരുന്നു കിട്ടിയത്. കല്യാണം കഴിക്കാത്തവര്‍ വിധവ പെന്‍ഷന്‍ വാങ്ങുന്നുണ്ടായിരുന്നു. ഒരു വൈകല്യവുമില്ലാത്തവര്‍ വികലാംഗ പെന്‍ഷന്‍ വാങ്ങിയിരുന്നു. അങ്ങനെയുള്ള തെറ്റായ കീഴ്വഴക്കങ്ങളെല്ലാം ശുദ്ധികലശം നടത്തി. അര്‍ഹരായവര്‍ക്ക് നേരിട്ട് സഹായം എത്തിച്ചു കൊടുക്കുകയാണ്. തെറ്റായ കൈകളിലെത്തിയിരുന്ന 30 ലക്ഷം കോടി രൂപ അര്‍ഹരായവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞു.
ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും. ഭാവിയിലും ആ ബന്ധം വളരും. അതിര്‍ത്തി രാജ്യങ്ങളാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. നമ്മുടെയെല്ലാം വീടുകള്‍ പെര്‍ഫെക്ടാണോ അഭിപ്രായ വ്യത്യാസം വലിയ കലഹത്തിലേക്ക് വഴി മാറരുതെന്നാണ് ആഗ്രഹം. ഇരു രാജ്യങ്ങളുടെയും താല്‍പര്യം പരസ്പരം പരിഗണിച്ച് ചര്‍ച്ചകളിലൂടെ സുസ്ഥിര ബന്ധത്തിന് ശ്രമിക്കുകയാണ്. അതിര്‍ത്തിയില്‍ തര്‍ക്കമുണ്ടായെന്നത് ശരിയാണ്. 2020 ലെ അതിര്‍ത്തി സംഘര്‍ഷം സംഭവങ്ങള്‍ ഇരു രാജ്യങ്ങളുടെയും സമ്മര്‍ദ്ദം കൂട്ടി. ഷീജിന്‍പിംഗുമായുള്ള തന്റെ കൂടിക്കാഴ്ചക്ക് ശേഷം അതിര്‍ത്തി ശാന്തമായി. 2020 ന് മുന്‍പത്തെ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മടങ്ങുകയാണെന്നും മോദി പറഞ്ഞു.
ആര്‍എസ്എസിനെ പോലൊരു സംഘടന ലോകത്ത് മറ്റെവിടെയും കാണില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷത്തിലേക്ക് ആര്‍എസ്എസ് വഴികാട്ടുന്നു. ആര്‍എസ്എസിനെ മനസിലാക്കുക എളുപ്പമല്ല. ലക്ഷക്കണക്കിന് പേര്‍ ആര്‍എസ്എസിലൂടെ ബന്ധപ്പെട്ടിരിക്കുന്നു. വേദത്തില്‍ പറയുന്നതും, സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുമാണ് ആര്‍എസ്എസ് പറയുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. ആര്‍എസ്എസിന്റെ വിവിധ പോഷക സംഘടനകളെയും പദ്ധതികളെയും മോദി പുകഴ്ത്തി. ഇത്രയും പവിത്രമായ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. ജീവതത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞത് ആര്‍എസ്എസിലൂടെയാണ്.
ഗുജറാത്ത് കലാപത്തില്‍ തന്നെ കരുവാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ എല്ലാ ആയുധവും പ്രയോഗിച്ചുവെന്ന് മോദി പറഞ്ഞു. എന്നാല്‍ അത്തരം നീച ശ്രമങ്ങളെല്ലാം കോടതികള്‍ തള്ളിക്കളഞ്ഞു. 2 തവണ ആഴത്തില്‍ പരിശോധിച്ച ശേഷമാണ് കോടതി താന്‍ നിരപരാധിയാണെന്ന് വിധിച്ചത്. 2002 ന് ശേഷം ഈ 23 വര്‍ഷത്തിനിടെ അവിടെ ഒരു ചെറിയ കലാപം പോലും ഉണ്ടായിട്ടില്ല. ഗുജറാത്ത് ശാന്തമായി. എല്ലാവര്‍ക്കുമൊപ്പം എന്ന മന്ത്രം ഗുജറാത്തിനെ വികസനത്തിലെത്തിച്ചു.